Wednesday, December 21, 2011

വെറുതെ കൈയാമം; സര്‍ക്കാര്‍ 
നഷ്ടപരിഹാരം നല്‍കണം
അഡ്വ. കെ ആര്‍ ദീപ
Posted on: 22-Dec-2011 12:25 PM
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യം വാഗ്ദാനംചെയ്ത് പണംതട്ടുന്നുവെന്ന പരാതിയില്‍ അറസ്റ്റ്ചെയ്യപ്പെട്ടയാളെ അന്യായമായി കൈയാമംവച്ചെന്ന് പരാതി. പരാതി ന്യായമെന്നു കണ്ട സുപ്രീംകോടതി പ്രതിക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ വിധിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള ഹര്‍ദീപ് സിങ്ങാണ് നീതിതേടി സുപ്രീം കോടതിയിലെത്തിയത്. ചില കുട്ടികള്‍ക്ക് ചോദ്യം നല്‍കാമെന്ന് സിങ് വാഗ്ദാനംചെയ്തതായി കലക്ടര്‍ക്ക് പരാതി കിട്ടി. കലക്ടര്‍ ഒരാള്‍വഴി പണം കൊടുത്തയച്ച് സിങ്ങിനെ കുടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സിങ്ങിന്റെ വീട് പൊലീസ് റെയ്ഡ്ചെയ്തു. അറസ്റ്റ്ചെയ്ത സിങ്ങിനെ വീട്ടില്‍നിന്ന് കൈയാമംവച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ സൂക്ഷിച്ചു. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പല പത്രത്തിലും അച്ചടിച്ചുവന്നു. കേസ് 10 വര്‍ഷം നീണ്ടു. ഒടുവില്‍ കോടതി സിങ്ങിനെ വിട്ടയച്ചു. കേസ് നീണ്ടതുമൂലവും കൈയാമംവച്ച് മാനഹാനി ഉണ്ടാക്കിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിങ് കേസുകള്‍ പലതും കൊടുത്തു. കലക്ടര്‍ക്കെതിരെയും കേസ് കൊടുത്തു. പല കേസിലും സിങ്ങിനെതിരായിരുന്നു വിധി. കേസിലെ കാലതാമസത്തിന് സിങ്ങാണ് ഉത്തരവാദിയെന്നും അതുകൊണ്ട് അക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ അഞ്ചുകൊല്ലത്തെ കാലതാമസം സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണെന്നു കണ്ടെത്തി. സാക്ഷികളെ ഹാജരാക്കുന്നതില്‍ കാലതാമസം ഉണ്ടായി. കേസ് വേഗത്തില്‍ തീര്‍ന്ന് കുറ്റവിമുക്തനായിരുന്നെങ്കില്‍ സിങ്ങിന് സ്വന്തം അന്തസ്സ് സംരക്ഷിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ കേസില്‍ പ്രതിയായതോടെ സിങ്ങിന് കാര്യമായ അസ്വാതന്ത്ര്യം ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടു. സിങ് ജയിലിലായിരുന്നില്ല. ജാമ്യം കിട്ടി പുറത്തായിരുന്നു. ഇതെല്ലാം പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സിങ്ങിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. എന്നാല്‍ സിങ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കലക്ടര്‍ക്കെതിരായ ഹര്‍ജിയിലെ അപ്പീലും സിങ് നല്‍കിയിരുന്നു. ആ കേസുകളൊക്കെ തള്ളിയ കോടതി നഷ്ടപരിഹാരപ്രശ്നം പ്രത്യേകം പരിഗണിക്കുകയായിരുന്നു. കേസിന്റെ കാലതാമസം സംബന്ധിച്ച ഡിവിഷന്‍ ബെഞ്ച് നിരീക്ഷണങ്ങള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൈയാമംവയ്ക്കാന്‍ കോടതിവാറന്റ്് ഉണ്ടായിരുന്നില്ല. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പത്രങ്ങളില്‍വന്ന് എട്ടുദിവസത്തിനുള്ളില്‍ സിങ്ങിന്റെ സഹോദരി മരിച്ചു. മകനെപ്പോലെ കരുതിയിരുന്ന തന്നെ ഒരു കുറ്റവാളിയായി കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് സഹോദരി മരിച്ചതെന്ന് സിങ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ സിങ്ങിനുണ്ടായ വ്യഥയ്ക്കും അപമാനത്തിനും പര്യാപ്തമായൊരു നഷ്ടപരിഹാരമല്ല ഹൈക്കോടതി നിശ്ചയിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തുകയാണെന്ന് കോടതിവിധിയില്‍ പറഞ്ഞു. ഈ തുക മധ്യപ്രദേശ് സര്‍ക്കാര്‍ സിങ്ങിനു നല്‍കണം- ജ. അഫ്ത്താബ് അലം, ജ. രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2011 ഡിസംബര്‍ അഞ്ചിന്റെ വിധിന്യായത്തില്‍ പറഞ്ഞു.

Monday, December 19, 2011

  • ക്രിമിനല്‍ക്കേസിലെ ലോക് അദാലത്ത് തീര്‍പ്പും അന്തിമം
    അഡ്വ. കെ ആര്‍ ദീപ
  • ക്രിമിനല്‍ക്കേസുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ലോക് അദാലത്തില്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും സിവില്‍ കോടതി തീര്‍പ്പിനു തുല്യമാണെന്നും അതു നടപ്പാക്കാന്‍ ഉത്തരവിടാന്‍ സിവില്‍ കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. ഇടയ്ക്കിടെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് കൃത്യത നല്‍കിയാണ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ജെ ചെലമേശ്വറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി. കേരളത്തില്‍നിന്നുള്ള കേസിലാണ് തീര്‍പ്പുണ്ടായത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള ക്രിമിനല്‍ക്കേസിലാണ് തുടക്കം.

    ചെക്ക് മടങ്ങിയതാണ് വിഷയം. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് വന്നത്. മജിസ്ട്രേട്ട് ആ കേസ് ജില്ലാതല ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കൈമാറി. ലോക് അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇത്. ലോക് അദാലത്തില്‍ കേസ് ഒത്തുതീര്‍പ്പായി. പണം തവണകളായി കൊടുത്തുതീര്‍ക്കാമെന്നായിരുന്നു തീര്‍പ്പ്. വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പരാതിക്കാരന് പണം കിട്ടിയില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കമിക്കിട്ടണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. എന്നാല്‍ മജിസ്ട്രേട്ട് കോടതി ലോക് അദാലത്തിനു കൈമാറിയ ക്രിമിനല്‍ക്കേസിലെ തീര്‍പ്പ് സിവില്‍ കോടതി ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്ന നിലപാടാണ് മുന്‍സിഫ് കോടതി എടുത്തത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും നിലപാട് മാറിയില്ല. കേസ് തള്ളിപ്പോയി.

    ഈ വിധിക്കെതിരായ സ്പെഷ്യല്‍ ലീവ് പെറ്റീഷനുമായി പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ലോക് അദാലത്ത് എന്ന സംവിധാനത്തിന്റെ ലക്ഷ്യവും ആവശ്യകതയും വിധിയില്‍ വിശദമായി പരിശോധിച്ചു. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുക എന്നതുതന്നെയാണ് ലോക് അദാലത്തിന്റെ മുഖ്യലക്ഷ്യം. അതിന് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നത് നീതിനടത്തിപ്പ് വീട്ടുപടിക്കല്‍ എത്തിക്കുക, വേഗത്തിലും കുറഞ്ഞ ചെലവിലും നീതി ലഭ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയുമാണ്. കോടതികളുടെ ജോലിഭാരവും ഇതിലൂടെ കുറയ്ക്കാം. ഏതു തരം കോടതി (സിവില്‍ , ക്രിമിനല്‍ , റവന്യു)യിലെയും ട്രിബ്യൂണലിലെയും കേസുകള്‍ ഇത്തരത്തില്‍ ലോക് അദാലത്തുവഴി തീര്‍പ്പാക്കാമെന്ന് 1987ലെ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടില്‍ പറയുന്നു.

    ലോക് അദാലത്തിന്റെ ഉത്തരവിന്റെ സ്വഭാവം വ്യക്തമാക്കുന്നത് ആക്ടിന്റെ 21-ാം വകുപ്പിലാണ്. ലോക് അദാലത്തിന്റെ ഏതുതീരുമാനവും ഒരു സിവില്‍ കോടതിയുടെയോ മറ്റേതു കോടതിയുടെയോ ഉത്തരവി (decree)നു തുല്യമാകും. ലോക് അദാലത്തിന്റെ ഏതു തീര്‍പ്പും അന്തിമവും തര്‍ക്കത്തിലുള്‍പ്പെട്ടവര്‍ക്കെല്ലാം ബാധകവുമാകും. ഈ തീര്‍പ്പിനെതിരെ ഒരു കോടതിയിലും അപ്പീലുമായി പോകാനാവില്ലെന്നും ആക്ടില്‍ വ്യവസ്ഥചെയ്യുന്നു. ഒരു ക്രിമിനല്‍ക്കേസില്‍ ലോക് അദാലത്തിലുണ്ടായ തീര്‍പ്പ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കാമോ എന്നതാണ് ഇപ്പോഴത്തെ കേസിലെ ചോദ്യം- സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നടപ്പാക്കാം എന്ന വാദമാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളി. ഒരു ക്രിമിനല്‍ കോടതി റഫര്‍ചെയ്ത കേസിലാണ് ലോക് അദാലത്തില്‍ തീരുമാനമുണ്ടായതെന്നും അതുകൊണ്ട് ആ ഉത്തരവ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കണമെന്നു പറയാനാവില്ലെന്നുമുള്ള നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ആ ഉത്തരവിനെ ഒരു ക്രിമിനല്‍ക്കോടതി ഉത്തരവായേ കണക്കാക്കാനാകൂ എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

    മുന്‍കാല വിധികള്‍ പലതും സുപ്രീം കോടതി പരിശോധിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടിലെ വ്യവസ്ഥകളും വിശദമായി വിലയിരുത്തി. ഹൈക്കോടതിയുടെ തീരുമാനം തീര്‍ത്തും തെറ്റെന്ന നിഗമനത്തിലാണ് സുപ്രീം കോടതി എത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് പരിശോധിച്ചാല്‍ നിയമത്തിന് നിയമനിര്‍മാണസഭ ഉദ്ദേശിച്ച ലക്ഷ്യവും ഹൈക്കോടതി കരുതുന്നതല്ലെന്നു വ്യക്തമാകും. നിയമത്തിന്റെ 21-ാം വകുപ്പില്‍ അവ്യക്തതയൊന്നുമില്ല. സിവില്‍ കോടതി അയക്കുന്ന കേസില്‍ തീര്‍പ്പുകല്‍പ്പിച്ചാലേ ലോക് അദാലത്ത് ഉത്തരവ് വിധിയാകൂ എന്ന് ആ വകുപ്പില്‍ ഒരിടത്തും പറയുന്നില്ല. അത്തരത്തില്‍ സിവില്‍ കോടതി കേസ്, ക്രിമിനല്‍ക്കോടതി കേസ് എന്നൊരു വേര്‍തിരിവ് നിയമം ഉദ്ദേശിച്ചിട്ടില്ല. ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസിലും ലോക് അദാലത്തിന്റെ തീര്‍പ്പ് അന്തിമംതന്നെയാണ്- സുപ്രീം കോടതി വ്യക്തമാക്കി.

    കേസിലെ തീര്‍പ്പുകള്‍ ആകെ നാലെണ്ണമായി എണ്ണിപ്പറഞ്ഞാണ് സുപ്രീം കോടതി വിധി അവസാനിപ്പിക്കുന്നത്.
    1. ലോക് അദാലത്തിന്റെ ഏത് ഉത്തരവും ഒരു സിവില്‍ കോടതി ഉത്തരവായി കരുതാം. അതുകൊണ്ടുതന്നെ സിവില്‍ കോടതിവഴി നടപ്പാക്കുകയും ആകാം.
    2. സിവില്‍ കോടതി കൈമാറുന്ന കേസും ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസും തമ്മില്‍ ഒരു വ്യത്യാസവും നിയമം വിഭാവനചെയ്യുന്നില്ല.
    3. സിവില്‍ കോടതിയോ ക്രിമിനല്‍ക്കോടതിയോ ട്രിബ്യൂണലോ കുടുംബ കോടതിയോ വാടകനിയന്ത്രണ കോടതിയോ ഉപഭോക്തൃഫോറമോ അപകട നഷ്ടപരിഹാര ട്രിബ്യൂണലോ സമാനമായ മറ്റ് ഫോറങ്ങളോ അയക്കുന്ന ഏതു കേസിലും കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിധിപറയാന്‍ ലോക് അദാലത്തിന് ഒരു തടസ്സവുമില്ല.
    4. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിലെ 138-ാം വകുപ്പനുസരിച്ച് ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസില്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ലോക് അദാലത്ത് നല്‍കുന്ന ഉത്തരവ് ഒരു സിവില്‍ കോടതിവഴി നടപ്പാക്കാവുന്ന ഉത്തരവായിത്തന്നെ കാണണം. ഈ വിധി അനുസരിച്ച് പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ മുന്‍സിഫ് കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2011 നവംബര്‍ 28നായിരുന്നു ഈ വിധി.

Tuesday, December 6, 2011

അമ്മ, നയം, നിയമം
അഡ്വ. കെ ആര്‍ ദീപ
Posted on: 06-Dec-2011 11:36 AM
ര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

 വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്
നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.

ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന്‍ മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന്‍ വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന്‍ കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.

ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ലോ കമീഷന്‍ ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

 


"മാറ്റമ്മ"മാരുടെ ആനന്ദ്

ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല്‍ സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.

ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്‍കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്‍" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).


മഞ്ജി കുരുങ്ങിയ കുരുക്ക്

വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.

ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .
കുട്ടി ഉണ്ടായപ്പോഴേക്കും ഇക്കുഫുമി യമാദയും ഭാര്യയും തമ്മില്‍ ബന്ധം മോശമായി. അവര്‍ വേര്‍പിരിഞ്ഞു. 2008 ജൂലൈ 25ന് കുട്ടി ജനിച്ചു. മഞ്ജി എന്നു പേരുമിട്ടു. യമാദ കുട്ടിയുടെ പാസ്പോര്‍ട്ടിനു ശ്രമിച്ചു. എന്നാല്‍ ജപ്പാന്‍ എംബസി നല്‍കിയില്ല. കുട്ടി ഏത് നാട്ടുകാരിയാണെന്ന് നിശ്ചയിക്കാനാകാത്തതാണ് പ്രശ്നമായത്. ജനിച്ചത് ഇന്ത്യക്കാരിക്കായതിനാല്‍ കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാമെന്നായി യമാദ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. വിഭാര്യനായ ആള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടില്‍ വിലക്കുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള ശ്രമവും പരാജയപ്പെട്ടു. ആനന്ദ് മുനിസിപ്പാലിറ്റി നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരില്ലാത്തതായിരുന്നു തടസ്സം.

ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.
അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്‍കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്‍ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.

Monday, December 5, 2011

മുതലാളി മാറിയാല്‍ തൊഴിലാളിക്കും മാറാം
അഡ്വ. കെ ആര്‍ ദീപ
Posted on: 01-Dec-2011 03:07 PM
മുതലാളി കമ്പനി വിറ്റാല്‍ പുതിയ കമ്പനിയില്‍ ജോലിചെയ്യണമെന്ന് തൊഴിലാളികളെ നിര്‍ബന്ധിക്കാനാകുമോ? ഇല്ലെന്ന് സുപ്രീം കോടതി. എന്നു മാത്രമല്ല, അവര്‍ പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം കമ്പനി നല്‍കുകയും വേണം. കൊല്‍ക്കത്തയിലെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 
ഫിലിപ്സ് ഇന്ത്യ കമ്പനി 1997ല്‍ സ്വയംവിരമിക്കല്‍ പദ്ധതി (voluntary retirement scheme) അവതരിപ്പിച്ചു. ഭൂരിപക്ഷം തൊഴിലാളികളും ഇതു സ്വീകരിച്ച് പിരിഞ്ഞുപോയി. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഫിലിപ്സ് കമ്പനി വീഡിയോകോണ്‍ കമ്പനിയുമായി കരാറുണ്ടാക്കി. ഇതനുസരിച്ച് ഫിലിപ്സിന്റെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാക്ടറി അവര്‍ വീഡിയോകോണിന്റെ സബ്സിഡിയറിയായ കിച്ചണ്‍ അപ്ലയന്‍സസ് ലിമിറ്റഡിനു വിറ്റു. ഇക്കാര്യം ഫിലിപ്സിലെ തൊഴിലാളി യൂണിയനെ കത്തിലൂടെ കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച വിരമിക്കല്‍ പദ്ധതി പിന്‍വലിച്ചതായും കത്തില്‍ പറഞ്ഞു. ഇത്തരത്തിലൊരു വില്‍പ്പനയെ എതിര്‍ത്ത് യൂണിയന്‍ മറുപടിക്കത്ത് നല്‍കി. നിലവിലുള്ള ഒരു സിവില്‍ക്കോടതിവിധിപ്രകരം ഇത്തരത്തിലൊരു കൈമാറ്റം നിയമവിരുദ്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. പ്രശ്നം തീര്‍പ്പാക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉടമസ്ഥതാമാറ്റം തൊഴിലാളികളുടെ താല്‍പ്പര്യത്തെ ഒരുവിധത്തിലും ബാധിക്കുന്നതല്ലെന്നായിരുന്നു ലേബര്‍ കമീഷണറുടെ തീര്‍പ്പ്. യൂണിയന്‍ വീണ്ടും ഹൈക്കോടതിയിലെത്തി. തൊഴിലാളികളെ വിരമിക്കല്‍/പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് കമ്പനി നടപ്പാക്കുന്നില്ലെന്നു കാട്ടി യൂണിയന്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കമ്പനിയുടെ കൈമാറ്റത്തെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയിരുന്നതായും തൊഴിലാളികള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൈമാറ്റം ലേബര്‍ കമീഷണര്‍ ശരിവച്ചു. അപ്പോള്‍ തൊഴിലാളികള്‍ വിആര്‍എസിന് അനുമതി തേടി. പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു. വിആര്‍എസ് കിട്ടാതെവന്നപ്പോഴാണ് ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതി വിആര്‍എസ് നല്‍കാന്‍ പറഞ്ഞു. എന്നിട്ടും കമ്പനി നല്‍കുന്നില്ല. ഇത് കോടതിയലക്ഷ്യമാണ്- തൊഴിലാളികള്‍ വാദിച്ചു. എന്നാല്‍ വിആര്‍എസ് 1998ല്‍ പിന്‍വലിച്ചതാണെന്നും ഇനി ആ പദ്ധതിയില്‍പ്പെടുത്തി ആനുകൂല്യം തരാനാകില്ലെന്നുമാണ് കമ്പനി വാദിച്ചത്. ഹൈക്കോടതി ഉത്തരവ് നിയമപരമല്ലെന്ന വാദവും കമ്പനി സുപ്രീം കോടതിയില്‍ ഉന്നയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് തൊഴിലാളികളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവു നല്‍കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കമ്പനിയുടെ വാദം കേട്ടശേഷമാണ് കോടതി വിധിപറഞ്ഞത്. സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കാത്തവരാണ് ഈ തൊഴിലാളികള്‍ എന്ന വാദം അവിടെ കമ്പനി ഉയര്‍ത്തിയിരുന്നു. അത് ശരിയുമാണ്. പക്ഷേ തൊഴിലാളികള്‍ ഈ കാലയളവില്‍ തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നിയമവഴികള്‍ തേടുകയായിരുന്നുവെന്നതു കാണണം. അവര്‍ മാനേജ്മെന്റിന് കത്ത് നല്‍കി, ലേബര്‍ കമീഷണര്‍ക്ക് പരാതി നല്‍കി. ഒടുവില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. യഥാര്‍ഥത്തില്‍ തൊഴില്‍തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. എന്നാല്‍ തൊഴിലാളികള്‍ ഈ മാനേജ്മെന്റ്മാറ്റത്തിന് അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ആനുകൂല്യം വാങ്ങി പിരിഞ്ഞുപോകാന്‍ അവസരം നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചത്- സുപ്രീം കോടതി വ്യക്തമാക്കി. 
തൊഴിലാളികളെ, അവരുടെ അനുമതിയില്ലാതെ വ്യത്യസ്തമായ ഒരു മാനേജ്മെന്റിനു കീഴില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നത് അംഗീകൃത നിയമമാണ്. അത്തരമൊരു സാഹചര്യം വന്നാല്‍ അവരെ പിരിഞ്ഞുപോകാന്‍ അനുവദിക്കണം. പല കോടതികളിലായി നിയമയുദ്ധം നടത്തിവന്ന തൊഴിലാളികള്‍ സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കിയില്ലെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ആനുകൂല്യം നിഷേധിക്കാനാവില്ല. ഹൈക്കോടതി ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവു നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചപോലെ വിരമിക്കല്‍ ആനുകൂല്യം നല്‍കി തൊഴിലാളികള്‍ക്ക് വിട്ടുപോകാന്‍ ഫിലിപ്സ് ഇന്ത്യ കമ്പനി നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ കോടതിയലക്ഷ്യഹര്‍ജിയുമായി സമീപിച്ചപ്പോള്‍ത്തന്നെ ഹൈക്കോടതി ഈ നിര്‍ദേശം കമ്പനിക്ക് നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2011 നവംബര്‍ 18 നായിരുന്നു വിധി. വിധി ലഭിച്ച് മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Saturday, November 26, 2011

  • രോഗവിവരം മറച്ചുവച്ചാല്‍ പോളിസിതുക പോകും; പക്ഷേ കുറ്റം തെളിയണം
    അഡ്വ. കെ ആര്‍ ദീപ
  • വീണു പരിക്കേറ്റ് ആശുപത്രിയിലായിരുന്നയാള്‍ മരിച്ചു. ചികിത്സക്കിടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ആശുപത്രിരേഖകളില്‍ ചേര്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ എല്‍ഐസി പോളിസി ഉടമയായിരുന്നു. ഭാര്യ പോളിസി തുക ആവശ്യപ്പെട്ട് എല്‍ഐസിയെ സമീപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴത്തെ ആശുപത്രിരേഖകള്‍ ഉദ്ധരിച്ച് എല്‍ഐസി തുക നിഷേധിച്ചു. പ്രമേഹമുള്ള കാര്യം മറച്ചുവച്ചാണ് അപകടത്തിന് രണ്ടുമാസംമുമ്പ് പോളിസി എടുത്തതെന്ന് എല്‍ഐസി കണ്ടെത്തി. ഇങ്ങനെ രോഗവിവരം മറച്ചുവച്ചു നേടിയ പോളിസിക്ക് പണം നല്‍കാനാവില്ലെന്നായിരുന്നു എല്‍ഐസിയുടെ ന്യായം. മറ്റൊരാള്‍ അപകടത്തില്‍ മരിച്ചു. ഇയാള്‍ക്കും എല്‍ഐസി പോളിസിയുണ്ടായിരുന്നു. സഹോദരനായിരുന്നു നോമിനി. ഇവിടെയും എല്‍ഐസി പോളിസി തുക നിഷേധിച്ചു. കാരണം ആദ്യത്തെ കേസിലേതുതന്നെ; രോഗവിവരം മറച്ചുവച്ചു. മരിച്ചത് അപകടത്തിലാണെങ്കിലും മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നെന്നും പോളിസി എടുക്കുമ്പോള്‍ ഇക്കാര്യം മറച്ചുവച്ചെന്നും എല്‍ഐസി വാദിച്ചു. രണ്ടു തര്‍ക്കവും തീര്‍പ്പാക്കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍വരെയെത്തി. കമീഷന്റെ തീര്‍പ്പ് രണ്ടുതരത്തിലായിരുന്നു. ആദ്യത്തെ കേസില്‍ കാലൊടിഞ്ഞയാള്‍ക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കാലില്‍ സ്റ്റീല്‍ക്കമ്പി പിടിപ്പിച്ചിരുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ തയ്യാറാക്കിയ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗിക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
  • ചികിത്സാവേളയില്‍ രോഗിതന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ആശുപത്രിയില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്‍ഐസിയുടെ വാദം ഈ തെളിവ് ആധാരമാക്കിയായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് മരിച്ചയാളുടെ ഭാര്യ വാദിച്ചു. പ്രമേഹം ഉണ്ടായിരുന്നെങ്കില്‍ പോളിസി നല്‍കുംമുമ്പ് എല്‍ഐസി നടത്തിയ ആരോഗ്യപരിശോധനയില്‍ അത് കണ്ടെത്തുമായിരുന്നു എന്ന് അവര്‍ വാദിച്ചു. ഭര്‍ത്താവിന് പ്രമേഹം ഉണ്ടായിരുന്നില്ലെന്നു തെളിയിക്കാന്‍ മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരാതിക്കാരി ഹാജരാക്കി. എല്‍ഐസിയുടെ ആരോഗ്യപരിശോധനയില്‍ പ്രമേഹം കണ്ടെത്തിയില്ലെന്ന വാദം കമീഷന്‍ തള്ളി. ഇത്തരം പരിശോധനകള്‍ സാധാരണ നിലയിലുള്ള പൊതുപരിശോധനയാണ്. രക്തപരിശോധനയും മറ്റും ഇതിന്റെ ഭാഗമായി ഇല്ല. രോഗമില്ലെന്നു പറഞ്ഞ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമീഷന്‍ തള്ളി. ജില്ലാ ഫോറത്തിലും സംസ്ഥാന കമീഷനിലും കേസ് പരിഗണിച്ചപ്പോള്‍ ഈ ഡോക്ടര്‍ റിപ്പോട്ട് എഴുതാന്‍ ആധാരമാക്കിയ ലാബ്രേഖകള്‍ ഹര്‍ജിക്കാരി ഹാജരാക്കിയില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. എന്നു മാത്രമല്ല, പ്രമേഹം ഉണ്ടായിരുന്നുവെന്ന ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റിപ്പോര്‍ട്ട് തികച്ചും ആധികാരികവുമാണ്. ഇന്‍ഷുറന്‍സ് പോളിസി ഉത്തമവിശ്വാസത്തോടെ ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുര്‍ ചെയ്യപ്പെടുന്നയാളും ചേര്‍ന്നുണ്ടാക്കുന്ന കരാറാണെന്ന് സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരമൊരു കരാറില്‍ വിവരങ്ങള്‍ മറച്ചുവച്ചതായി കണ്ടെത്തിയാല്‍ കരാര്‍ അസാധുവാക്കാമെന്ന് ഈ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
  • ഈ കേസ് ആ സുപ്രീംകോടതി വിധികളിലെ നിഗമനങ്ങളുടെ പരിധിയില്‍ വരും. അതുകൊണ്ട് പോളിസിതുക നിഷേധിച്ച എല്‍ഐസിയുടെ നടപടി ശരിയാണ്- ദേശീയ കമീഷന്‍ വിധിച്ചു. രണ്ടാമത്തെ കേസില്‍ വ്യത്യസ്ത സമീപനമാണ് കമീഷന്‍ സ്വീകരിച്ചത്. ഇവിടെ മരണം അപകടംമൂലമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. അപകടമരണം പോളിസി തുക ലഭിക്കാന്‍ അര്‍ഹമായ കാര്യമായി പോളിസിവ്യവസ്ഥകളില്‍ ഉള്ളതുമാണ്. എന്നാല്‍ പോളിസി നേടിയത് വിവരങ്ങള്‍ മറച്ചുവച്ചാണോ എന്നാണ് പിന്നെ പരിഗണിക്കപ്പെടേണ്ടത്. മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നുവെന്ന ആശുപത്രിരേഖയുടെ ആധികാരികത നിര്‍ണായകമാണ്. പോളിസി എടുക്കുന്നതിന് ഒരുവര്‍ഷംമുമ്പ് മരിച്ചയാള്‍ ഹൃദ്രോഗത്തിന് ചികിത്സതേടിയതായി, നംഗാലിലെ ബിബിഎംസി ആശുപത്രിയിലെ ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്‍ഐസി ഹാജരാക്കിയത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ സീലുപോലുമില്ല. ഡോക്ടറുടെ സത്യവാങ്മൂലവും കമീഷന്‍ മുമ്പാകെ ഫയല്‍ചെയ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ആ രേഖയുടെ ആധികാരികത സംബന്ധിച്ച എതിര്‍വിസ്താരത്തിന് അവസരവും ലഭിച്ചിട്ടില്ല. അത്തരമൊരു രേഖ തെളിവായി സ്വീകരിക്കാനാവില്ല. രേഖ തെളിയിക്കാന്‍ എല്‍ഐസിക്ക് കഴിഞ്ഞിട്ടുമില്ല- കമീഷന്‍ ചൂണ്ടിക്കാട്ടി.
  • ഒരു രേഖ ഹാജരാക്കിയിട്ടു കാര്യമില്ല. അതിന്റെ ഉള്ളടക്കം തെളിയിക്കാനാകണം. ഈ സാഹചര്യത്തില്‍ പോളിസി തുകയ്ക്ക് മരിച്ചയാളുടെ നോമിനിക്ക് അര്‍ഹതയുണ്ടെന്ന് കമീഷന്‍ വിധിച്ചു. ആറു ശതമാനം പലിശയോടെ പോളിസി തുക ആറാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു. കമീഷന്‍ അധ്യക്ഷന്‍ ജ. അശോക്ബാനും അംഗം വിനീതാ റായിയും ഉള്‍പ്പെട്ട ബെഞ്ച് 2011 മെയ് 31നാണ് രണ്ടു കേസിലും തീര്‍പ്പുകല്‍പ്പിച്ചത്.

Friday, November 25, 2011

ചികിത്സാപിഴവിന് 1.73 കോടി നഷ്ടപരിഹാരം
അഡ്വ: കെ ആര്‍ ദീപ
Posted on: 24-Nov-2011 05:48 PM
ഭാര്യയുടെ മരണം ചികിത്സയിലെ വീഴ്ചകൊണ്ടാണെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഇന്ത്യയില്‍ ചികിത്സാപിഴവു കേസുകളിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്. ഇതിനുമുമ്പ് 2009ല്‍ ഒരു കേസില്‍ സുപ്രീം കോടതി ഒരുകോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. പതിമൂന്നുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2011 ഒക്ടോബര്‍ 21നുണ്ടായ ഈ വിധി ഇതിനകം ഏറെ ചര്‍ച്ചയായിട്ടുണ്ട്.

നഷ്ടപരിഹാര തുക ഉപയോഗിച്ച് കേസിലെ വാദിയായ ഡോ. കുനാല്‍ സാഹ സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ ബെറ്റര്‍ ട്രീറ്റ്മെന്റ് (PBT) എന്ന സംഘടന സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങി. ബംഗാളില്‍ ബി സി റോയി ആശുപത്രിയിലുണ്ടായ ശിശുമരണത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്ന സംഘടനകളിലൊന്ന് പിബിടിയായിരുന്നു. ചികിത്സാരീതിയിലെ പിഴവും ചികിത്സിച്ച ഡോക്ടര്‍മാരുടെ അനാസ്ഥയുംമൂലമാണ് മരണമുണ്ടായതെന്നു കാട്ടി ഡോ. കുനാല്‍ കേസ് കൊടുക്കുകയായിരുന്നു. ആദ്യം കേസ് പരിഗണിച്ച ദേശീയ ഉപഭോക്തൃ കമീഷന്‍ (ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ഉയര്‍ന്നതായതിനാല്‍ കേസ് ആദ്യംതന്നെ ദേശീയ കമീഷനില്‍തന്നെയാണ് എത്തിയത്.) കേസ് തള്ളി. ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നു&ാറമവെ; വിധിച്ചു. എന്നാല്‍ കുനാല്‍ സാഹ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വിധി തിരുത്തി. നഷ്ടപരിഹാര തുക നിശ്ചയിക്കാനായി കേസ് ദേശീയ കമീഷനിലേക്ക് തിരിച്ചയച്ചു. ദേശീയ കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ആദ്യം ചികിത്സിച്ച ഡോ. മുഖര്‍ജി അനുരാധയ്ക്ക് ത്വക്ക്രോഗമാണെന്നു മനസ്സിലാക്കി. എന്നാല്‍ ത്വക്ക്രോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചില്ല. പകരം അമിതമായ അളവില്‍ ഡെപ്പോമെട്രോള്‍ നല്‍കി. മരുന്നുണ്ടാക്കുന്ന കമ്പനി പറഞ്ഞ അളവുപോലും മറികടന്നു. ഇത് ആ ഡോക്ടറുടെ വീഴ്ചയാണ്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പരിഗണിച്ചതേയില്ല. ടിഇഎന്‍ (TEN) ഉള്ളയാള്‍ക്ക് ഇത്രയും അളവില്‍ സ്റ്റെറോയ്ഡ് കൊടുക്കാനേ പാടില്ല. ഇക്കാര്യങ്ങള്‍ ഡോ. മുഖര്‍ജി കണക്കിലെടുത്തില്ല. ഐവി ഫ്ളൂയിഡ് കൊടുക്കുക, രക്തപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വീഴ്ചവന്നു. ടിഇഎന്‍ ആണ് അസുഖമെന്നു മനസ്സിലാക്കിയ മറ്റൊരു ഡോക്ടറായ അബനി റോയ് ചൗധരിയും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. മൂന്നാമത്തെ ഡോക്ടറായ ഡോ. ബല്‍റാം പ്രസാദിനും വീഴ്ചവന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കമീഷന്‍ നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ അനുരാധയുടെ ജോലിയും വരുമാനവും കണക്കിലെടുത്തു. ജോലിചെയ്തിരുന്നത് അമേരിക്കയിലായതിനാലും അവിടെ ലഭിച്ചിരുന്ന വേതനം ഉയര്‍ന്നതായതിനാലും ഉയര്‍ന്ന തുകതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചു. ആദ്യം പരിശോധിച്ച ഡോ. സുകുമാര്‍ മുഖര്‍ജി 40,40,000 രൂപയും എഎംആര്‍ഐയിലെ ഡോക്ടര്‍മാരായ ബില്‍ ഹല്‍ദാറും ബല്‍റാം പ്രസാദും 26,93,000 രൂപവീതവും നല്‍കണം. എഎംആര്‍ഐ ആശുപത്രി 40,40,000 രൂപയും നല്‍കണം.

ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അനുരാധയുടെ ഭര്‍ത്താവും കേസിലെ വാദിയുമായ ഡോ. കുനാല്‍ നടത്തിയ ഇടപെടലുകള്‍മൂലം നഷ്ടപരിഹാര തുകയില്‍ 10 ശതമാനം കുറവുചെയ്യുന്നതായും കമീഷന്‍ വ്യക്തമാക്കി. ഈ കുറവിനെതിരെയും കമീഷന്റെ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും ഡോ. കുനാല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ കമീഷന്‍ അധ്യക്ഷന്‍ ആര്‍ സി ജയിനും അംഗം എസ് കെ നായിക്കും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.

Sunday, November 20, 2011

  • കമ്പനി പൂട്ടിയാല്‍ ആദ്യം പിഎഫ് കുടിശ്ശിക തീര്‍ക്കണം
    അഡ്വ. കെ ആര്‍ ദീപ
  • കടംകയറി അടച്ചുപൂട്ടിയ കമ്പനിയുടെ ആസ്തികള്‍ വിറ്റുകിട്ടുന്ന പണം വീതിച്ചുനല്‍കുമ്പോള്‍ ഏതു കടം വീട്ടാനാകണം മുന്‍ഗണന? പല വിധികളിലായി സുപ്രീം കോടതി തീര്‍പ്പാക്കിയ ഈ തര്‍ക്കം കഴിഞ്ഞയാഴ്ച വീണ്ടും കോടതിയിലെത്തി. ആദ്യം തൊഴിലാളികള്‍ക്കു കൊടുക്കാനുള്ളത് കൊടുക്കണോ അതോ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (EPF)ല്‍ അടയ്ക്കാനുള്ള കുടിശ്ശിക തീര്‍ക്കണോ? ആദ്യം പിഎഫ് കുടിശ്ശികതന്നെയാണ് തീര്‍ക്കേണ്ടതെന്ന് സുപ്രീം കോടതി വിധിച്ചു. അതുകഴിഞ്ഞാല്‍ സര്‍ക്കാരിനും ധനസ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള തുകയും തൊഴിലാളികള്‍ക്കുള്ള തുകയും തുല്യമുന്‍ഗണന നല്‍കി വിതരണം ചെയ്യണം- സുപ്രീം കോടതി വ്യക്തമാക്കി. എസ് കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അടച്ചുപൂട്ടലാണ് കോടതിയിലെത്തിയത്. കമ്പനി 14,96,751 രൂപ പിഎഫ് കുടിശ്ശിക അടയ്ക്കാനുണ്ടായിരുന്നു.

    കമ്പനി പൂട്ടാന്‍ തീരുമാനിച്ച് ലിക്വിഡേറ്ററെ നിയമിച്ചപ്പോള്‍ പിഎഫ് കമീഷണര്‍ കുടിശ്ശിക ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ല. കമ്പനി ജഡ്ജിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയും തള്ളി. ആദ്യം കിട്ടേണ്ടത് പിഎഫ് കുടിശ്ശികയാണെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പിഎഫ് വകുപ്പിന് എതിരായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. ജ. ജി എസ് സിംഘ്വിയും ജ. എച്ച് എല്‍ ദത്തുവും അടങ്ങിയ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. പിഎഫ് കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നും അതല്ല, തൊഴിലാളികളുടെ കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നുമുള്ള വാദമാണ് സുപ്രീം കോടതി പരിഗണിച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ് ആന്‍ഡ് മിസ്ലേനിയസ് ആക്ടി (ഇപിഎഫ് ആക്ട്)ലെ 11-ാം വകുപ്പും കമ്പനിനിയമത്തിലെ 529 എ വകുപ്പും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രശ്നമായത്. അടച്ചുപൂട്ടലുണ്ടായി കടങ്ങള്‍ വീട്ടുമ്പോള്‍ ആദ്യ പരിഗണന പിഎഫ് കുടിശ്ശിക തീര്‍ക്കുന്നതിനാകണം എന്നാണ് ഇപിഎഫ് ആക്ടിലെ 11-ാം വകുപ്പില്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയ്ക്കും ധനസ്ഥാപനങ്ങളുടെ കടങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് കമ്പനിനിയമത്തിലെ 529 എ വകുപ്പ് പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ കോടതി എങ്ങനെ നിയമം വ്യാഖ്യാനിക്കണം എന്നത് ഒട്ടേറെ മുന്‍കാല വിധികളുടെ വെളിച്ചത്തില്‍ പരിശോധിച്ചാണ് സുപ്രീം കോടതി ഈ കേസ് തീര്‍പ്പാക്കിയത്. ഇവിടെ രണ്ടു നിയമവും പ്രത്യേകതകള്‍ ഉള്ളവയാണ്. അതുകൊണ്ടുതന്നെ രണ്ടു നിയമവും കൊണ്ടുവന്നതിനു പിന്നിലെ ലക്ഷ്യവും നയവും പരിശോധിച്ചു മാത്രമേ ഈ വൈരുധ്യം പരിഹരിക്കാന്‍ കഴിയുകയുള്ളു- കോടതി ചൂണ്ടിക്കാട്ടി. കമ്പനിനിയമത്തിലെ 529 എ വകുപ്പ് ദേഭഗതിയിലൂടെ വന്നതാണ്. കമ്പനി അടച്ചുപൂട്ടി കടങ്ങള്‍ തീര്‍ക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയ്ക്ക് മുന്‍ഗണന നല്‍കണമെന്ന വ്യവസ്ഥ കമ്പനിനിയമത്തില്‍ ഭേദഗതിക്കു മുമ്പുതന്നെയുണ്ട്. തൊഴിലാളികള്‍ക്കുള്ള ബാധ്യതയ്ക്ക് ധനസ്ഥാപനങ്ങള്‍ക്കുള്ള ബാധ്യതയ്ക്കൊപ്പംതന്നെ മുന്‍ഗണന നല്‍കണം എന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആ ഭേദഗതി അവതരിപ്പിച്ചത്.

    1995ല്‍ വന്ന ഈ ഭേദഗതി ഇപിഎഫ് നിയമത്തിലെ 11-ാം വകുപ്പിലെ വ്യവസ്ഥകളില്‍ ഒരുതരത്തിലും വെള്ളംചേര്‍ക്കുന്നതായി കരുതാനാകില്ല- വിധിയില്‍ പറഞ്ഞു. ഈ വകുപ്പ് കൊണ്ടുവരുമ്പോള്‍തന്നെ പിഎഫ് നിയമത്തിലെ 11-ാം വകുപ്പ് നിലവിലുണ്ട്. ആ വകുപ്പില്‍ "മറ്റെല്ലാ കുടിശ്ശിക"കള്‍ക്കും മുകളില്‍ പിഎഫ് കുടിശ്ശികയ്ക്ക് പരിഗണന നല്‍കണം എന്നാണ് പറയുന്നത്. കമ്പനിനിയമത്തില്‍ മാറ്റംവരുത്തി ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക നിശ്ചയിച്ചപ്പോള്‍ ആ കുടിശ്ശികയ്ക്ക് പിഎഫ് കുടിശ്ശികയേക്കാള്‍ മുന്‍ഗണന നല്‍കണം എന്ന് പാര്‍ലമെന്റ് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തം. പാര്‍ലമെന്റ് കമ്പനിനിയമം ഭേദഗതിയിലൂടെ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണു ചെയ്തത്. ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി ആ തുകകൂടി സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്. അല്ലാതെ പിഎഫ് കുടിശ്ശികയ്ക്കും മുകളില്‍ മുന്‍ഗണന നല്‍കേണ്ട ഇനമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയെ സ്ഥാപിക്കുകയല്ല ചെയ്തത്. ഇപിഎഫ് നിയമപ്രകാരം പിഎഫിലേക്ക് തൊഴിലുടമ അടയ്ക്കേണ്ട വിഹിതംതന്നെയാണ് ആദ്യം അടയ്ക്കേണ്ടത്. അതുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്കുള്ള വിഹിതം മറ്റ് ധനസ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിനൊപ്പംതന്നെ മുന്‍ഗണന നല്‍കി വിതരണം ചെയ്യുകയും വേണം. ഇതാണ് നിയമം ഉദ്ദേശിക്കുന്നത്- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തെറ്റാണ്. കമ്പനി ജഡ്ജിയുടെ ഉത്തരവും തെറ്റാണ്. മൂന്നുമാസത്തിനകം പിഎഫ് കുടിശ്ശിക കമ്പനി അടച്ചുതീര്‍ക്കണം- വിധിയില്‍ പറഞ്ഞു. 2011 നവംബര്‍ എട്ടിനായിരുന്നു വിധി.

Saturday, October 29, 2011

മരുന്ന് നല്‍കുമ്പോള്‍
പാര്‍ശ്വഫലവും പറയണം

മദ്യപാനിയായ ആള്‍ക്ക് പാര്‍ശ്വഫലത്തെപ്പറ്റി മുന്നറിയിപ്പു നല്‍കാതെ പ്രമേഹത്തിനു മരുന്ന് നല്‍കി അയാളുടെ മരണത്തിനിടയാക്കിയ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു. ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ ഗോവ സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഈ വിധി. മൂത്രംമാത്രം പരിശോധിച്ച് ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന തീരുമാനത്തിലെത്തിയ ഡോക്ടറുടെ നടപടി തെറ്റാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗോവയില്‍നിന്നുള്ള സുമിത്ര പ്രഹ്ളാദിന്റെ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന ഫോറം ഉത്തരവിട്ടത്. ചുമയും ജലദോഷവുമായാണ് ഭര്‍ത്താവ് പ്രഹ്ളാദ് കൊര്‍ഗാവോണ്‍കറെ സുമിത്ര അല്‍ഡാണ ഗ്രാമത്തില്‍ ഡോക്ടറായ വി കെ ഘോടേക്കറുടെ അടുത്തെത്തിച്ചത്. ചില മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍ രണ്ടുദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് മൂത്രം എത്തിക്കാന്‍ പറഞ്ഞു. മൂത്രം പരിശോധിച്ചശേഷം പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും ദിവസവും 5 മില്ലിഗ്രം യൂഗ്ളൂകോണ്‍ (യൂഗ്ലോകന്‍) ഗുളിക കഴിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം.

ഗുളിക മൂന്നുദിവസം കഴിച്ചു. മൂന്നാംനാള്‍ വല്ലാതെ വിയര്‍ത്ത പ്രഹ്ളാദ് പെട്ടെന്ന് അബോധാവസ്ഥയിലായി. കുറച്ചു ദിവസത്തിനുശേഷം ബോധം തെളിഞ്ഞെങ്കിലും 40 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. വീട്ടിലെത്തിയശേഷവും പ്രഹ്ളാദിനെ ആശുപത്രിയിലാക്കേണ്ടിവന്നു. ആറുമാസത്തിനുശേഷം വീണ്ടും ആശുപത്രിയിലായ പ്രഹ്ളാദ് മരിച്ചു. 45-ാം വയസ്സിലായിരുന്നു മരണം.

ഭര്‍ത്താവിന് പ്രമേഹമുണ്ടോ എന്ന് ഉറപ്പാക്കാതെയാണ് ഡോക്ടര്‍ മരുന്നു നല്‍കിയതെന്നായിരുന്നു സുമിത്രയുടെ ഒരാരോപണം. വളരെ സൂക്ഷിച്ചു നല്‍കേണ്ട മരുന്നാണ് യൂഗ്ളൂകോണ്‍ എന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്നിന്റെ തോത് ക്രമീകരിക്കേണ്ടതുമാണ്. ഹൈപ്ളോഗ്ളൈസീമിയ മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്നും അലക്ഷ്യമായി യൂഗ്ളൂകോണ്‍ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും സുമിത്ര വാദിച്ചു.

ആദ്യം ജില്ലാ ഉപഭോക്തൃഫോറത്തിലാണ് സുമിത്ര പരാതി നല്‍കിയത്. ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോറം അപേക്ഷ തള്ളി. എന്നല്‍ സംസ്ഥാന കമീഷന്‍ സുമിത്രയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിന് കമീഷന്‍ പറഞ്ഞ കാരണങ്ങള്‍ ഇവയാണ്:
1. രോഗിക്ക് പ്രമേഹം ഉണ്ടോ എന്നുപോലും ഡോക്ടര്‍ പ്രാഥമികമായി ഉറപ്പാക്കിയില്ല.
2. അങ്ങനെ ചെയ്യാതെതന്നെ പ്രമേഹത്തിനുള്ള ശക്തമായ മരുന്ന് നല്‍കി.
3. മദ്യപിക്കുന്ന ആളായിരുന്നു രോഗി. മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കരുതെന്നോ, ഭക്ഷണം കഴിഞ്ഞേ മരുന്ന് കഴിക്കാവൂ എന്നോ പറഞ്ഞില്ല.
4. രോഗി അബോധാവസ്ഥയിലായത് മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണ്.
ഇതൊക്കെ പരിഗണിച്ച് 1,09,000 രൂപയും അതിന് 18 ശതമാനം പലിശയും കോടതിച്ചെലവിന് 5000 രൂപയും നല്‍കാനായിരുന്നു സംസ്ഥാന കമീഷന്റെ വിധി.

ഈ വിധിക്കെതിരെ ഡോക്ടറാണ് ദേശീയ കമീഷനിലെത്തിയത്.
പ്രമേഹം കണ്ടെത്താന്‍ നടത്തുന്ന ആദ്യ ടെസ്റ്റുകളിലൊന്നാണ് മൂത്രപരിശോധന എന്ന് ഡോക്ടര്‍
വാദിച്ചു. യൂഗ്ളൂകോണിന്റെ ഏറ്റവും കുറഞ്ഞ ഡോസാണ് രോഗിക്കു നല്‍കിയത്. രോഗി മരുന്ന് കഴിച്ചതിനു തെളിവില്ല. മരുന്ന് കഴിച്ചതുകൊണ്ടാണ് അബോധാവസ്ഥയിലായത് എന്നും തെളിയിക്കാനായിട്ടില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ രക്തപരിശോധനയില്‍ രക്തത്തില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ കണ്ടിരുന്നു. മൂന്നു യൂഗ്ളൂകോണ്‍ കഴിച്ച് ആറുമാസത്തിനുശേഷമുണ്ടായ മരണം ഗുളികമൂലമെന്ന് പറയാനാകില്ല തുടങ്ങിയ വാദങ്ങളാണ് ഡോക്ടര്‍ ഉയര്‍ത്തിയത്.
മരിച്ച പ്രഹ്ളാദിന്റെ ഡോക്ടറായ മകനാണ് ദേശീയഫോറത്തില്‍ കേസ് വാദിച്ചത്. മൂത്രപരിശോധനയിലൂടെമാത്രം പ്രമേഹം കണ്ടെത്താനാവില്ലെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. മദ്യപാനികളില്‍ പല കാരണങ്ങളാല്‍ പഞ്ചസാരയുടെ അളവ് കൂടാം. പ്രഹ്ളാദ് മദ്യപാനിയാണെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ഡോക്ടറെ കാണുമ്പോള്‍ ചുമയും ജലദോഷവും അല്ലാതെ പ്രഹ്ളാദിന് മറ്റ് കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല.

ഡോക്ടറെ കണ്ട് നാലഞ്ചു ദിവസത്തിനുള്ളിലാണ് പ്രഹ്ളാദ് അബോധാവസ്ഥയിലായത്. ഇതിനു കാരണം മരുന്നുകഴിച്ചതല്ലാതെ മറ്റൊന്നുമല്ല - മകന്‍ വാദിച്ചു.
ഇരു കൂട്ടരുടെയും വാദങ്ങള്‍ കേട്ടശേഷമാണ് ഡോക്ടറുടെ വീഴ്ചയാണ് പ്രഹ്ളാദിന്റെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍ ദേശീയ കമീഷന്‍ എത്തിയത്.
ചുമയുമായി വന്ന രോഗിയുടെ മൂത്രം പരിശോധിക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് പ്രതിയായ ഡോക്ടറോട് ദേശീയകമീഷന്‍ ചോദിച്ചു. മദ്യത്തിന്റെ മണമുണ്ടായിരുന്നതിനാലാണ് മൂത്രപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നായിരുന്നു ഡോക്ടറുടെ മറുപടി.

യൂഗ്ളൂകോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചുമാത്രം നല്‍കേണ്ട മരുന്നാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഭക്ഷണക്രമം നിയന്ത്രിച്ചും വ്യായാമംചെയ്തും ഭാരംകുറച്ചും മറ്റും പഞ്ചസാര നിയന്ത്രിക്കാനാകാതെവരുമ്പോള്‍ നല്‍കേണ്ടതാണ് മരുന്ന്. പഞ്ചസാര നോക്കി മരുന്നിന്റെ അളവും ക്രമീകരിക്കണമെന്ന് ആരോഗ്യശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. ഈ മരുന്ന് ചെന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാനിടയുണ്ടെന്നും വ്യക്തമാണ്. ഭക്ഷണം കഴിഞ്ഞാലുടനെയേ മരുന്നു കഴിക്കാവൂ. മരുന്നു കഴിക്കുമ്പോള്‍ മദ്യപിക്കാനും പാടില്ല. ഈ മുന്‍കരുതലുകളൊന്നും എടുക്കാതെയാണ് അഞ്ചുദിവസം യൂഗ്ളൂകോണ്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രഹ്ളാദ് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിയുണ്ട്. ഗ്ളൂക്കോസ് കുത്തിവച്ചാണ് അവര്‍ പ്രഹ്ളാദിനെ ചികിത്സിച്ചത്. പ്രമേഹമില്ലാത്ത രോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മരുന്ന് നല്‍കിയതാണ് പ്രശ്നമായതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. ഇടവിട്ടുള്ള രക്തപരിശോധനയ്ക്കുശേഷം മാത്രമേ പ്രമേഹം നിര്‍ണയിക്കാനാവൂവെന്ന് ആധികാരിക മെഡിക്കല്‍ ഗ്രന്ഥങ്ങളും വിദഗ്ധരെയും ഉദ്ധരിച്ച് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി.

പ്രഹ്ളാദ് മദ്യപിച്ചിരുന്നതായി ഡോക്ടര്‍ക്കറിയാമായിരുന്നു. അങ്ങനെയുള്ളവരുടെ മൂത്രപരിശോധനയില്‍ പഞ്ചസാര കൂടുതലുള്ളതായി തെറ്റായ ഫലം വരാം. എന്നിട്ടും പ്രമേഹത്തിന് മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്തത്. താന്‍ നല്‍കിയ അളവിലുള്ള യൂഗ്ളൂകോണ്‍ കുഴപ്പമുണ്ടാക്കില്ലെന്ന ഡോക്ടറുടെ വാദവും ആധികാരികപഠനങ്ങള്‍ ഉദ്ധരിച്ച് ദേശീയഫോറം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന ഫോറത്തിന്റെ വിധി ശരിവയ്ക്കുകയാണെന്ന് അധ്യക്ഷന്‍ ജ. എം ബി ഷാ, അംഗങ്ങളായ രാജ്യലക്ഷ്മി റാവു, പി ഡി ഷേണായി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഫ്ളാറ്റ് വൈകി; പുതിയ ഫ്ളാറ്റോ
നഷ്ടപരിഹാരമോ നല്‍കണം

പറഞ്ഞ സമയത്ത് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാതിരുന്ന നിര്‍മ്മാണ കമ്പനി ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയോ എട്ടാഴ്ച്ചക്കകം വാഗ്ദാനം ചെയ്ത വലുപ്പത്തിലുള്ള ഫ്ളാറ്റ് നല്‍കുകയോ വേണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരി നല്‍കിയ കേസില്‍ 2007 ജൂലൈ ഒമ്പതിനാണ് ഈ വിധിയുണ്ടായത്.

ദല്‍ഹിയിലെ അല്‍സാ പ്രോപര്‍ട്ടീസിനെതിരെ വീണാഖന്നയാണ് പരാതി നല്‍കിയത്. 23ലക്ഷം രൂപക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ പരസ്യം. ഇതനുസരിച്ച് കമ്പനിയുമായി 1996 ജൂലൈ ഒമ്പതിന് വീണ കരാറൊപ്പിട്ടു. 98 വരെ പലഗഡുക്കളായി 15,12,000 രൂപയും അടച്ചു. പണി പുരോഗമിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പണം അടക്കുന്നത് നിര്‍ത്തി. 1999 ജൂണ്‍ ഒന്നിനു മുമ്പായി ഫ്ളാറ്റ് തരാമെന്നായിരുന്നു കരാര്‍. പണി തീര്‍ന്നില്ല ഫ്ളാറ്റും കിട്ടിയില്ല.

അടച്ചപണം 18% പലിശക്ക് തിരികെ വേണമെന്ന് വീണ ആവശ്യപ്പെട്ടു. കമ്പനി കൊടുത്തില്ല. വീണ ദില്ലിയിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി.15 ലക്ഷം രൂപ 13% പലിശയോടെ തിരിച്ചു നല്‍കാനായിരുന്നു വിധി. അപേക്ഷക13 % പലിശക്ക് ബാങ്ക് വായ്പയെടുത്താണ് പണം നല്‍കിയതെന്ന് വ്യക്തമായതിനാലാണ് ആ പലിശ അനുവദിച്ചത്.
ഈ വിധിക്കെതിരെ വീണാ ഖന്ന ദേശീയ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എത്രയും വേഗം ഫ്ളാറ്റ് നല്‍കാനും വൈകിയതിന് നഷ്ട പരിഹാരം നല്‍കാനും ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. ഫ്ളാറ്റ് നല്‍കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ വിലയ്ക്ക് ഫ്ളാറ്റ് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യപെട്ടിരുന്നു.
സംസ്ഥാന കമമീഷന്റെ വിധി വീഴ്ച്ചവരുത്തിയ കമ്പനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഫ്ളാറ്റിനും സ്ഥലത്തിനും നന്നായി വില കൂടിയതിനാല്‍ കമ്പനി15 ലക്ഷം രൂപയും പലിശയും തന്ന് രക്ഷപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജിവനക്കാരിയായിരുന്ന പരാതിക്കാരിക്ക് ഇപ്പോഴത്തെ വിപണി വിലയ്ക്ക ഫ്ളാറ്റ് വാങ്ങാനാകില്ലെന്നും അതുകൊണ്ട് ഫ്ളാറ്റും നഷ്ട പരിഹാരവും നല്‍കാന്‍ ഉത്തരവിടണമെന്നും വാദമുണ്ടായി. ഇത്അംഗീകരിക്കരുതെന്നായിരുന്നു കമ്പനിയുടെ ആവശ്യം. സംസ്ഥാന കമ്മീഷനില്‍ തുക തിരിച്ചുവേണമെന്നു മാത്രമാണ് പരാതിക്കാരി ആവശ്യപ്പെട്ടതെന്ന വാദവും കമ്പനി ഉയര്‍ത്തി.
അങ്ങനെയൊരാവശ്യം മാത്രമേ പരാതിക്കാരി ഉയര്‍ത്തിയുള്ളൂ എന്ന കാര്യം ദേശീയ കമ്മീഷനും ശരിവെച്ചു. പക്ഷേ ആ പരാതി അഞ്ചുവര്‍ഷം കമീഷനില്‍ കിടന്നു. ഈ സമയത്ത് ഭൂമിക്കും ഫ്ളാറ്റിനും വന്‍തോതില്‍ വിലകയറി.സംസ്ഥാന ഫോറം ഇക്കാര്യം പരിഗണിച്ചില്ല. ഉപഭോക്തൃകോടതികള്‍ പരാതിയിലെ ആവശ്യം മാത്രം നോക്കിയല്ല തീരുമാനമെടുക്കേണ്ടത; വസ്തുതകള്‍ എല്ലാം പരിശോധിക്കണമായിരുന്നു.

കൊടുത്ത പണം പലിശയോടെ തിരിച്ചുകൊടുക്കാനുള്ള കമ്മീഷന്റെ വിധിയുണ്ടായി. പക്ഷ ഈ പണത്തിന് ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരിക്ക് ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങാനാകില്ല. ഈ സാഹചര്യത്തില്‍ രണ്ടു കാര്യം ചെയ്യാം. ഒന്നുകില്‍ വൈകിയതിന് നഷ്ടപരിഹാരവും നേരത്തേ ആവശ്യപ്പെട്ടിരുന്ന സ്ഥലത്തിന് അടുത്തെവിടെയെങ്കിലും ഫ്ളാറ്റും നല്‍കണം. അല്ലെങ്കില്‍ പുതിയൊരു ഫ്ളാറ്റ് വാങ്ങാന്‍ കഴിയും വിധത്തിലുള്ള തുക കമ്പനി നല്‍കണം. ഫ്ളാറ്റ് നല്‍കുന്നെങ്കില്‍ നേരത്തേ കരാറില്‍ പറഞ്ഞ വലുപ്പത്തിലുള്ളത് നല്‍കണം. അത് എട്ടാഴ്ച്ചക്കകം നല്‍കുകയും വേണം. അത് നല്‍കിയില്ലെങ്കില്‍ ഏഴര ലക്ഷം രൂപ കൂടി പരാതിക്കാരിക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ നല്‍കണം.- കമ്മീഷന്‍ അധ്യക്ഷന്‍ ജ. എം ബി ഷായുടെ അധ്യക്ഷതയിലുള്ള ബഞ്ച് വിധിച്ചു.
വാഹനം പിടിക്കുന്ന
കാട്ടുനീതി വേണ്ട

വായ്പയെടുത്ത് വാങ്ങിയ കാര്‍ ഏതാനും ഗഡുക്കള്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തിയ ബാങ്ക് കാറുടമയ്ക്ക് കാറിന്റെ വിലയും നഷ്ട പരിഹാരവും നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.
സിറ്റി ബാങ്ക് സ്ഥാപനമായ സിറ്റി കോര്‍പ്സ് മാരുതി ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 2,71,636 രൂപ വായ്പയെടുത്ത് മാരുതി ഓമ്നി വാങ്ങിയ ന്യൂഡല്‍ഹി സ്വദേശി വിജയലക്ഷ്മിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. സംസ്ഥാന കമീഷന്റെ സമാനമായ വിധിക്കെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ദേശീയ കമ്മീഷന്റെ ഉത്തരവ്.
2000 ലാണ് വായ്പയെടുത്തത്. 2000 മേയ് മുതല്‍ 2003 ജനുവരി വരെ കൃത്യമായി ഗഡുക്കള്‍ അടയ്ക്കുകയും ചെയ്തു. ജനുവരിയില്‍ ഭര്‍ത്താവിന് ഒരു അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് കുറച്ചു ഗഡുകള്‍ മുടങ്ങി. ബാങ്ക് നോട്ടീസയച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന നിലയില്‍ 60,000 രൂപ അടച്ച് കടം വീട്ടാന്‍ ബാങ്കും വിജയലക്ഷ്മിയുമായി ധാരണയിലുമെത്തി. 2003 മെയ്19നാണ് ധാരണയനുസരിച്ചുള്ള കത്ത് ബാങ്കിന്റെ ഏജന്റ് കൈമാറുന്നത്. എന്നാല്‍ കത്തില്‍ പറഞ്ഞിരുന്നത് മെയ് പതിനാറിനകം തുക അടക്കണം എന്നാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനി 14 ദിവസത്തനകം പണം അടച്ചാല്‍ മതിയെന്നാണ് വിശദീകരണം ലഭിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. ഇതനുസരിച്ച് ബാങ്കിന് മറുപടി കത്തും നല്‍കി.
എന്നാല്‍ പറഞ്ഞ കാലാവധി തീരും മുമ്പ് 29ന് ഗുണ്ടാസംഘത്തെ അയച്ച് ബാങ്ക് കാര്‍ പിടിചെടുത്തു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കാര്‍ പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റതായി വിവരം കിട്ടി. തുടര്‍ന്നാണ് അവര്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. ഒന്നര ലക്ഷം രൂപയും അതിന് ഒമ്പതു ശതമാനം പലിശയും മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 5000 രൂപയും നല്‍കാനായരുന്നു ഫോറത്തിന്റെ വിധി. ് സംസ്ഥാന കമ്മീഷനില്‍ ബാങ്ക് പരാതി നല്‍കി. ജില്ലാഫോറം പറഞ്ഞ 5000 രൂപയുടെ നഷ്ടപരിഹാരം 50,000 ആയി ഉയര്‍ത്തിക്കൊണ്ട് ബാങ്കിന്റെ അപ്പീല്‍ തള്ളുകയാണ് സംസ്ഥാന കമ്മീഷന്‍ ചെയ്തത്. ഇതിനെതിരെയാണ് ബാങ്ക് ദേശീയ കമ്മീഷനിലെത്തിയത്. സംസ്ഥാന ഫോറം വിധിച്ച 50,000 രൂപയുടെ നഷ്ടപരിഹാരത്തിനു പകരം ജില്ലാഫോറം വിധിച്ച 5000 രൂപയുടെ നഷ്ടപരിഹാരം മതി എന്ന ഭേദഗതിയോടെ ബാങ്കിന്റെ അപ്പീല്‍ ദേശീയഫോറം തള്ളുകയായിരുന്നു.
ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് ഒരാള്‍ വാഹനം വാങ്ങിയാല്‍ അതിന്റെ ഉടമ അയാള്‍ തന്നെയാണെന്ന് കമ്മീഷന്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. കടമെടുത്തു എന്നതുകൊണ്ട് വാഹനം കടം നല്‍കിയ വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ആകുന്നില്ല. അല്ലെങ്കില്‍ ഉടമസ്ഥത മാറ്റിയിട്ടുണ്ടാകണം.
ജനാധിപത്യരാജ്യമെന്ന നിലയില്‍ നമുക്ക് നിയമങ്ങളുണ്ട്. വാഹനം വാങ്ങാന്‍ വായ്പയെടുത്തയാള്‍ പണം അടക്കാതെവന്നാല്‍ അത് ഈടാക്കാന്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ പ്രയോജനപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഇവ അവലംബിക്കാതെ ബലപ്രയോഗത്തിലൂടെ വാഹനം പിടിച്ചെടുക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല.
നിയമനടപടികള്‍ ചിലപ്പോള്‍ വൈകിയേക്കാം. പക്ഷേ വാഹനം പിടിച്ചെടുക്കാന്‍ ഗുണ്ടകളെ പറഞ്ഞുവിടാന്‍ അത് ന്യായീകരണാകുന്നില്ല. ഒരു പരിഷ്കൃത സമൂഹത്തില്‍ അത്തരം 'ഉടനടി നീതി നടത്തിപ്പ' അനുവദിക്കാനുമാകില്ല. വാഹന ഉടമ ചെറുത്തുനിന്നാല്‍ അത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുക.-കമ്മീഷന്‍ ചുണ്ടിക്കാട്ടി.
വാഹനം മുതല്‍ പലതും വാങ്ങാന്‍ വായ്പ നലകാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. വായ്പ നല്‍കി പലിശയും ഈടാക്കി കഴിഞ്ഞാല്‍ കടം നല്‍കുന്ന സ്ഥാപനങ്ങളുടെ വിനയമൊക്കെ പോകും. കടമെടുത്തയാള്‍ ഒപ്പിട്ടു നല്‍കുന്ന രേഖകളും ഇത്തരത്തിലുള്ള പെരുമാറ്റത്തിന് അവസരം നല്‍കുന്നതായിരിക്കും. പലപ്പോഴും കടം എടുത്തയാള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരയാകുന്നു. അത്തരം പെരുമാറ്റം നിരോധിക്കണം. സംസ്ക്കാര സമ്പന്നവും പരിഷ്കതവുമായ സമൂഹത്തില്‍ അത് അനുവദിച്ചു കൂട. കാട്ടുനീതി നാട്ടില്‍ നടപ്പാക്കാന്‍ അനുവദിക്കരുത്.- വിധിയില്‍ പറഞ്ഞു.
വായ്പാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാഹനങള്‍ പിടിച്ചെടുക്കുന്നതിനെതിരെ പലപ്പോഴായി സുപ്രീം കോടതി നല്‍കിയിട്ടുള്ള ഉത്തരവുകളും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്യാന്‍ തയ്യാറാകാത്ത പൊലീസിന്റെ നടപടിയെയും വിധിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് നീതിപൂര്‍വം പെരുമാറണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നു.
ചെയര്‍മാന്‍ എം ബി ഷാ, അംഗങ്ങളായ രാജലക്ഷ്മി റാവു, ജ. കെ എസ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് 2007 ജൂലൈ 27 നാണ് ഈ വിധി പറഞ്ഞത്.

Friday, October 28, 2011

  • ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഉപഭോക്താവുതന്നെ
    അഡ്വ. കെ ആര്‍ ദീപ
  • ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിലെത്തിയ ആള്‍ കടയുടെ മേല്‍ക്കൂരവീണു മരിച്ചാല്‍ ആര് നഷ്ടപരിഹാരം കൊടുക്കണം? ഉപഭോക്തൃ അവകാശസംരക്ഷണ നിയമപ്രകാരം "ഉപഭോക്താവി"ന്റെ നിര്‍വചനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പെടുമോ? കടയുടമയുടെ സേവനത്തിലെ "വീഴ്ച"മൂലമാണ് മരണമെന്ന് വിധിക്കാമോ? ദേശീയ ഉപഭോക്തൃ കമീഷന്‍ കഴിഞ്ഞയാഴ്ച ഇക്കാര്യം തീര്‍പ്പാക്കി. ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഉപഭോക്താവാണ്. കടയുടമ സേവനദാതാവും. നഷ്ടപരിഹാരം നല്‍കിയേ തീരു. സംസ്ഥാന ഫോറം നിശ്ചയിച്ച 10 ലക്ഷം രൂപതന്നെ നല്‍കണം- ദേശീയ കമീഷന്‍ 2011 ഒക്ടോബര്‍ 19ന് വിധിച്ചു. അപകടം നടന്നത് സെക്കന്തരാബാദിലാണ്. മരിച്ചത് മലയാളിയും. ആന്ധ്രപ്രദേശ് സംസ്ഥാന കമീഷന്റെ വിധിക്കെതിരെ കടയുടമ നല്‍കിയ അപ്പീല്‍ തള്ളിയാണ് ദേശീയ കമീഷന്റെ വിധി. ആന്ധ്രയില്‍ യുടിഐ ബാങ്കില്‍ ജോലിചെയ്തിരുന്ന കോതമംഗലം സ്വദേശി സി വ്യാസനും സുഹൃത്ത് മധുവര്‍മയും സെക്കന്തരാബാദിലെ "രശ്മി ഫാമിലി ധാബ"യിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. സംഭവം 2001 ഫെബ്രുവരി 13ന് രാത്രി എട്ടിനായിരുന്നു. ഭക്ഷണം വിളമ്പുംമുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. വ്യാസന്‍ മരിച്ചു. സുഹൃത്ത് കഴുത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു. വ്യാസന്റെ അമ്മ ലക്ഷ്മിക്കുട്ടി വാരസ്യാരാണ് ആന്ധ്രപ്രദേശ് സംസ്ഥാന കമീഷനില്‍ പരാതി നല്‍കിയത്. നരസിംഹറാവു എന്നയാളില്‍നിന്ന് വാടകയ്ക്കെടുത്ത മുറിയിലാണ് കടയുടമയായ സവിത പ്രേം കട നടത്തിയിരുന്നത്. നരസിംഹറാവുവിനെയും സവിത പ്രേമിനെയും എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയിരുന്നത്. ഇരുവരും ഉത്തരവാദിത്തം നിഷേധിച്ചു. മേല്‍ക്കൂര വീണത് അവരുടെ കുറ്റമല്ലെന്നും "ദൈവത്തിന്റെ ചെയ്തി" യായി കരുതാവുന്ന ദുരന്തമാണിതെന്നും സവിത പ്രേം വാദിച്ചു. കെട്ടിടത്തില്‍ അനധികൃതമായി നടത്തിയിരുന്ന നവീകരണ ജോലികള്‍ക്കിടയിലായിരുന്നു അപകടം എന്ന ആരോപണവും അവര്‍ നിഷേധിച്ചു. റസ്റ്റോറന്റ് നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സില്ലെന്ന ആരോപണം തെറ്റാണ്. ലൈസന്‍സ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കിട്ടിയില്ല... ഇങ്ങനെയൊക്കെയായിരുന്നു സവിതയുടെ വാദങ്ങള്‍ . റസ്റ്റോറന്റ് നടത്തിപ്പ് പൂര്‍ണമായും കട നടത്താന്‍ മുറി വാടകയ്ക്കെടുത്തയാളുടെ ഉത്തരവാദിത്തമാണെന്ന് കെട്ടിടയുടമയായ നരസിംഹറാവു വാദിച്ചു. അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്നും റാവു അഭ്യര്‍ഥിച്ചു. എന്നാല്‍ അറ്റകുറ്റപ്പണിക്കിടെയാണ് കെട്ടിടം തകര്‍ന്നതെന്നും ഇക്കാര്യത്തില്‍ കട നടത്തിയയാളുടെ സേവനത്തില്‍ വീഴ്ചയുണ്ടെന്നും സംസ്ഥാന കമീഷന്‍ കണ്ടു. വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് കെട്ടിട ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയതെന്നും അതുകൊണ്ട് ഉടമയായ നരസിംഹറാവുവിനും ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാന കമീഷന്‍ വിധിച്ചു. സംസ്ഥാന കമീഷനില്‍ ഉന്നയിച്ച വാദങ്ങള്‍തന്നെയാണ് ദേശീയ കമീഷനിലും സവിത പ്രേം ഉന്നയിച്ചത്. മേല്‍ക്കൂര വീണത് "ദൈവത്തിന്റെ ചെയ്തി"യാണെന്ന വാദം കമീഷന്‍ പൂര്‍ണമായി തള്ളി. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ മാത്രമേ ഇത്തരത്തില്‍ കണക്കാക്കാനാകൂ എന്ന് കമീഷന്‍ വ്യക്തമാക്കി. ഭൂമികുലുക്കംപോലുമില്ലാതെ മേല്‍ക്കൂര വീണതിനെ ദൈവത്തിന്റെ ചെയ്തിയായി പേരിട്ടുവിളിക്കാനാകില്ല. കെട്ടിടം അറ്റകുറ്റപ്പണി നടത്തിയത് വേണ്ടത്ര ശ്രദ്ധയില്ലാതെ ആയതിനാലാണ് മേല്‍ക്കൂര വീണത്. ഇത് അലംഭാവംമൂലമാണ് (മരേ ീള ിലഴഹശഴലിരല). വ്യാസന്‍ ഉപഭോക്താവ് (ഇീിൌാലൃ) എന്ന വാക്കിന്റെ നിര്‍വചനത്തില്‍ വരുമോ എന്ന പ്രശ്നമാണ് കമീഷന്‍ ആദ്യം പരിശോധിച്ചത്. വ്യാസനും സുഹൃത്ത് മധുവര്‍മയും കടയില്‍പോയി എന്നത് തര്‍ക്കമറ്റ കാര്യം. വ്യാസന്റെ മൃതദേഹം കണ്ടത് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. മധുവര്‍മയുടെ കഴുത്തുവരെ അവശിഷ്ടങ്ങള്‍ മൂടി. ഇവര്‍ കഴിക്കാനെത്തുമ്പോള്‍ കെട്ടിടത്തില്‍ നവീകരണ ജോലികള്‍ നടന്നിരുന്നുവെന്നും മധുവര്‍മയുടെ മൊഴിയുണ്ട്. വ്യാസനും മധുവും അത്താഴത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്പോഴായിരുന്നു അപകടമെന്നു വ്യക്തം. വ്യാസന്‍ വെറുതെ ഹോട്ടലില്‍ കയറിയതല്ല. ഭക്ഷണം ഓര്‍ഡര്‍ചെയ്തിരുന്നു. അത് കഴിച്ചുകഴിയുമ്പോള്‍ ബില്‍ വാങ്ങി പണമടയ്ക്കുമായിരുന്നു. വ്യാസന്‍ റസ്റ്റോറന്റിന്റെ ഉപഭോക്താവാകില്ലെന്ന വാദം തീര്‍ത്തും അസ്വീകാര്യമാണ്. റസ്റ്റോറന്റ് നല്‍കേണ്ട സേവനങ്ങളാണ് മറ്റൊരു വിഷയം. ഇത് ഗുണമേന്മയുള്ള ഭക്ഷണം നല്‍കലോ വിളമ്പുകാരുടെ സേവനമോ മാത്രമല്ല. സൗകര്യപ്രദവും സുരക്ഷിതവുമായ സാഹചര്യത്തില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിക്കേണ്ടതും കടയുടമയുടെ ഉത്തരവാദിത്തമാണ്. ഉപഭോക്തൃസംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ഉദ്ധരിച്ച് കമീഷന്‍ പറഞ്ഞു. കെട്ടിടം നല്ല നിലയില്‍ നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ അത് സേവനത്തിലെ അപര്യാപ്തത ( തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കടയുടമയെ കുറ്റവിമുക്തമാക്കാനാവില്ല. എന്നാല്‍ കെട്ടിട ഉടമയുമായി, മരിച്ച വ്യാസന് ഏതെങ്കിലും തരത്തില്‍ സേവനദാതാവ്-ഉപഭോക്താവ് ബന്ധമുണ്ടെന്നു പറയാനാകില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കെട്ടിടം വാടകയ്ക്കു നല്‍കിയ റാവുവിന് അവിടെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമില്ല. അതുകൊണ്ട് നഷ്ടപരിഹാരം റാവുവും കടയുടമയും ചേര്‍ന്ന് നല്‍കണമെന്ന സംസ്ഥാന കമീഷന്റെ വിധിക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് സംസ്ഥാന കമീഷന്‍ നിശ്ചയിച്ച 10 ലക്ഷം രൂപ കടയുടമയായ സവിത പ്രേംതന്നെ നല്‍കണം. സംസ്ഥാന കമീഷന്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയില്‍ മാറ്റംവരുത്തേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്ന് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി. കോടതിച്ചെലവായി 10,000 രൂപയും നല്‍കണം- കമീഷന്‍ വിധിച്ചു. കമീഷന്‍ ചെയര്‍മാന്‍ ജ. വി ആര്‍ കിങ്കാവോണ്‍കര്‍ , അംഗം വിനയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.