Friday, March 30, 2012

അപേക്ഷകൊണ്ടു മാത്രം പോളിസി ഉടമയാകില്ല

അഡ്വ. കെ ആര്‍ ദീപ
Posted on: 09-Mar-2012 10:43 AM
ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നല്‍കിയ അപേക്ഷ പരിഗണനയിലിരിക്കെ ഒരാള്‍ മരിച്ചാല്‍ ആ പോളിസിപ്രകാരമുള്ള തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അപ്പീല്‍ അനുവദിച്ച് പഞ്ചാബ് സംസ്ഥാന ഫോറത്തിന്റെ വിധി റദ്ദാക്കിയായിരുന്നു ഈ വിധി. രുദ്രാപുര്‍ സ്വദേശി ഗുര്‍ണാം സിങ്ങാണ് കേസുമായി പോയത്. ഗുര്‍ണാം സിങ്ങിന്റെ ഭാര്യ ഹര്‍വന്‍സ് കൗര്‍ എല്‍ഐസിയുടെ രുദ്രാപുര്‍ ശാഖയില്‍ ഒരു പോളിസിക്ക് അപേക്ഷ നല്‍കിയിരുന്നു. 3543 രൂപയും അടച്ചു. ഒരുലക്ഷം രൂപയുടെ പോളിസി എടുക്കാനായിരുന്നു അപേക്ഷ. 2001 ഒക്ടോബര്‍ 31ന് അപേക്ഷ നല്‍കിയ കൗര്‍ നവംബര്‍ 13ന് മരിച്ചു. കൗറിന്റെ പേരിലുള്ള പോളിസി തുക ആവശ്യപ്പെട്ട് ഡിസംബര്‍ 26ന് സിങ് എല്‍ഐസിക്ക് കത്തു നല്‍കി. എന്നാല്‍ കൗറിന്റെ പേരില്‍ പോളിസി നിലവിലില്ലെന്നും അതുകൊണ്ട് പണം നല്‍കാനാകില്ലെന്നും എല്‍ഐസി അറിയിച്ചു. ഗുര്‍ണാം സിങ്ങിന്റെ പേരില്‍ അവിടെ പോളിസി ഉണ്ടായിരുന്നു. കൗറിന്റെ പേരിലുള്ള പോളിസി ഭര്‍ത്താവിന്റെ പോളിസിയുമായി ബന്ധപ്പെട്ടതാണെന്ന് എല്‍ഐസി വാദിച്ചു. ഒറ്റയ്ക്ക് പോളിസി എടുക്കാനുള്ള വരുമാനം കൗറിനില്ലെന്നായിരുന്നു എല്‍ഐസിയുടെ വാദം. സിങ്ങിന്റെ പോളിസി നല്‍കിയത് നവംബര്‍ 28നാണ്. അതിനുശേഷമേ കൗറിന്റെ പോളിസി പരിഗണിക്കാനാകൂ. എന്നാല്‍ നവംബര്‍ 11നുതന്നെ കൗര്‍ മരിച്ചു. അതുകൊണ്ട് തുക നല്‍കാനാകില്ലെന്ന് എല്‍ഐസി അറിയിച്ചു. ഈ വാദം തള്ളി സംസ്ഥാന കമീഷന്‍ പോളിസി തുക നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് എല്‍ഐസി ദേശീയ കമീഷനെ സമീപിച്ചത്. ഭര്‍ത്താവിന്റെ അപേക്ഷതന്നെ പരിഗണനയിലായതിനാല്‍ കൗറിന്റെ അപേക്ഷ പരിഗണിച്ചിരുന്നില്ലെന്ന് എല്‍ഐസി ദേശീയ ഫോറത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, കൗറിന്റെ അപേക്ഷയ്ക്കൊപ്പം അവരുടെ വയസ്സുതെളിയിക്കാന്‍ ആവശ്യമായ രേഖ ഉണ്ടായിരുന്നുമില്ല. ഈ രേഖ ആവശ്യപ്പെട്ട് എല്‍ഐസി കത്തയച്ചിരുന്നു. അതിന് മറുപടി കിട്ടുംമുമ്പ് കൗര്‍ മരിച്ചു. അതുകൊണ്ടുതന്നെ ആ അപേക്ഷ അസാധുവായി. മറ്റൊരു കാര്യംകൂടി എല്‍ഐസി ചൂണ്ടിക്കാട്ടി. സ്വന്തം പേരിലുള്ള അപേക്ഷയില്‍ കുറവുണ്ടായിരുന്ന പണം നവംബര്‍ 15നാണ് സിങ് അടച്ചത്. ഭാര്യ മരിച്ച് രണ്ടുദിവസം കഴിഞ്ഞ് ഈ പണം അടയ്ക്കുമ്പോള്‍ മരണവിവരം സിങ് എല്‍ഐസിയെ അറിയിച്ചില്ല. ഒരു പോളിസി അംഗീകരിച്ച് കത്തുനല്‍കുന്നതുവരെ ആ പോളിസി നിലവില്‍വന്നതായി പറയാനാകില്ലെന്ന സുപ്രീം കോടതി വിധിയും എല്‍ഐസി വാദവേളയില്‍ ചൂണ്ടിക്കാട്ടി. പ്രീമിയം തുക വാങ്ങിവച്ചു എന്നതുകൊണ്ടു മാത്രം ഒരാളെ പോളിസി ഉടമയായി കാണാനാകില്ല. ഇതിനു മറുപടിയായി സിങ്ങിന്റെ അഭിഭാഷകനും വാദങ്ങള്‍ നിരത്തി. ഭര്‍ത്താവിന്റെ പോളിസി കൂടാതെത്തന്നെ പോളിസി ലഭിക്കാനുള്ള വരുമാനം കൗറിനുണ്ടായിരുന്നു എന്നായിരുന്നു ഒരു വാദം. വയസ്സിന്റെ രേഖ നല്‍കിയിരുന്നു എന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ പരിശോധനയില്‍ ഈ വാദങ്ങള്‍ ശരിയല്ലെന്നു തെളിഞ്ഞതായി കമീഷന്‍ പറഞ്ഞു. ഭാര്യയുടെ മരണം ബോധപൂര്‍വം മറച്ചുവച്ച നടപടിയും തെറ്റായി. ഒരാള്‍ അപേക്ഷ നല്‍കി എന്നതുകൊണ്ടു മാത്രം അയാള്‍ ആഗ്രഹിക്കുന്ന വിധം പോളിസി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല.

പോളിസി നല്‍കുംവരെ കമ്പനിയും അപേക്ഷ നല്‍കിയ ആളുമായി കരാറും നിലവിലില്ല. ഈ സാഹചര്യത്തില്‍ എല്‍ഐസിയുടെ അപ്പീല്‍ അംഗീകരിക്കുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി. കൗറിന്റെ പേരില്‍ അടച്ച തുക തിരികെകിട്ടാന്‍ മാത്രമേ സിങ്ങിന് അര്‍ഹതയുള്ളൂ എന്ന് കമീഷന്‍ വിധിച്ചു. ചെയര്‍മാന്‍ ജ. എം ബി ഷാ, രാജലക്ഷ്മി റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. 2007 ആഗസ്ത് ഇരുപതിനായിരുന്നു വിധി.

ശിക്ഷിക്കാന്‍ മരണമൊഴി മതിയോ?

അഡ്വ. കെ ആര്‍ ദീപ
Posted on: 30-Mar-2012 03:59 PM
മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി (dying declaration)  എന്ന വാക്ക് നിയമത്തിലില്ല. എന്നാല്‍ തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനു മുമ്പ് ഒരാള്‍ നല്‍കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിന് ഇടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന വ്യക്തി നല്‍കുന്ന മൊഴിക്ക് സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം. "സ്രഷ്ടാവിന്റെ അരികിലേക്കു പോകാനൊരുങ്ങുന്ന ഒരാള്‍ നുണയുമായി അവിടേക്കു പോകില്ലെ"ന്ന് നിയമം കരുതുന്നു.

എങ്കിലും മരണമൊഴി ആധാരമാക്കി വിധിക്കുന്ന ശിക്ഷ ചോദ്യംചെയ്യുന്ന കേസുകള്‍ ഇടയ്ക്കിടെ സുപ്രീം കോടതിയിലുമെത്തും. മരണമൊഴി പൂര്‍ണമായും വിശ്വസിച്ച് കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ ശരിവയ്ക്കുന്ന കേസാണ് ഏറെയും. എന്നാല്‍ മരണമൊഴി വിശ്വസനീയമല്ലെന്ന് അപൂര്‍വമായെങ്കിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടാറുണ്ട്.

എപ്പോഴൊക്കെ മരണമൊഴി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ വിധികളിലൊന്നാണ് 2007 ജൂലൈ 27ലെ കേസി (Smt. Shakunthala Vs. State of Haryana)ലേത്. മരണമൊഴി അംഗീകരിച്ച് ശിക്ഷ ശരിവച്ച ഹൈക്കോടതിവിധി ഈ കേസില്‍ സുപ്രീം കോടതിയും അംഗീകരിച്ചു.
ഹരിയാനയില്‍നിന്നുള്ള സ്ത്രീധന പീഡനക്കേസായിരുന്നു അത്. അമ്മായിയമ്മയാണ് അപ്പീലുമായെത്തിയത്. അമ്മായിയമ്മ മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുക പതിവായിരുന്നു. വഴക്കും ഉണ്ടാകും. ഒരുദിവസം പീഡനം സഹിക്കാനാകാതെ മരുമകള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഭയപ്പെടുത്തി അമ്മായിയമ്മയുടെ ഉപദ്രവം നിര്‍ത്തിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ അമ്മായിയമ്മ മണ്ണെണ്ണയില്‍ മുങ്ങിനിന്ന മരുമകളുടെ ദേഹത്തേക്ക് തീപ്പെട്ടിക്കൊള്ളി കത്തിച്ചെറിഞ്ഞു. 100 ശതമാനം പൊള്ളലുമായി മരുമകള്‍ ആശുപത്രിയിലായി. ആശുപത്രിക്കിടക്കയില്‍നിന്നു മജിട്രേട്ടിനു നല്‍കിയ മൊഴിയില്‍ അവര്‍ സംഭവം വിവരിച്ചു. ഈമൊഴി അടിസ്ഥാനമാക്കി അമ്മായിയമ്മയ്ക്ക് ശിക്ഷയും കിട്ടി. ഈ വിധിക്കെതിരെയായിരുന്നു അപ്പീല്‍.

നൂറുശതമാനം പൊള്ളലേറ്റിരുന്നതിനാല്‍ മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി മരുമകള്‍ക്കില്ലായിരുന്നു എന്നായിരുന്നു മുഖ്യവാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുടെ മൊഴി കോടതി സ്വീകരിച്ചു. മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
അമ്മായിയമ്മയ്ക്ക് ഹൈക്കോടതി നല്‍കിയ ശിക്ഷ ശരിവച്ച ശേഷം മരണമൊഴിയുടെ വിവിധ വശങ്ങളെപ്പറ്റി ജ. അരിജിത് പസായതും പി പി നവ്ലേക്കറും ഉള്‍പ്പെട്ട ബെഞ്ച് വിവരിക്കുന്നു.
മരണമൊഴിക്ക് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും ക്രോസ്വിസ്താരത്തിന് അവസരം നല്‍കാത്ത മൊഴിയാണ് ഇതെന്ന ദൗര്‍ബല്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ മരണമൊഴി പരിഗണിക്കുമ്പോള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
1. മറ്റു തെളിവുകളുടെ പിന്‍ബലമില്ലെന്ന കാരണത്താല്‍ മരണമൊഴി തള്ളിക്കളയാനാകില്ല.
2. സ്വമേധയ നല്‍കിയതും സത്യസന്ധവുമാണ് മൊഴിയെന്ന് കോടതിക്ക് ബോധ്യംവന്നാല്‍ മറ്റു തെളിവുകളില്ലെങ്കിലും ഈ മൊഴി ആധാരമാക്കി ശിക്ഷവിധിക്കാം.
3. ആരെങ്കിലും പഠിപ്പിച്ച് പറയിച്ചതോ ഭാവനയോ അല്ല മൊഴിയില്‍ പറയുന്ന കാര്യങ്ങളെന്ന് മൊഴി സൂക്ഷ്മമായി പരിശോധിച്ച് കോടതി ഉറപ്പുവരുത്തണം. പ്രതിയെ കാണാനും തിരിച്ചറിയാനും കഴിയുന്ന നിലയിലായിരുന്നു മരിച്ചയാളെന്നും മരണമൊഴി നല്‍കുന്ന സമയത്ത് അത് നല്‍കാനുള്ള ശേഷി ഉണ്ടായിരുന്നുവെന്നും ബോധ്യപ്പെടണം.
4. മൊഴി സംശയാസ്പദമാണെങ്കില്‍ മറ്റു തെളിവുകളുടെ പിന്‍ബലമില്ലാതെ അംഗീകരിക്കരുത്.
5. പ്രതി മൊഴി നല്‍കാന്‍ കഴിയാത്തതുപോലെ അബോധാവസ്ഥയിലായിരുന്നുവെന്നു വന്നാലും മൊഴി അസാധുവാകും.
6. പരസ്പരബന്ധം ഇല്ലാത്തതാണ് മൊഴിയെങ്കില്‍ സ്വീകാര്യമല്ല.
7. സംഭവത്തിന്റെ വിശദാംശമില്ലെന്ന കാരണത്താല്‍ മൊഴി തള്ളരുത്.
8. മൊഴി ചുരുക്കം വാക്കുകളാണെന്ന കാരണത്താലും അവഗണിക്കരുത്. ചെറുതാണെങ്കില്‍ വിശ്വാസ്യത കൂടും.
9. മൊഴി നല്‍കാവുന്ന ശരീരസ്ഥിതി ഉണ്ടായിരുന്നുവോ എന്നുനിശ്ചയിക്കാന്‍ ഡോക്ടറുടെ മൊഴി ആശ്രയിക്കാം.
10. പ്രോസിക്യൂഷന്റെ വിവരണം മരണമൊഴിയുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍ മൊഴി പരിഗണിക്കേണ്ടതില്ല.
11. രണ്ട് മരണമൊഴി ഉണ്ടെങ്കില്‍ ആദ്യത്തേതാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ഒന്നിലേറെ മൊഴി ഉണ്ടായിരിക്കുകയും അവ വിശ്വാസയോഗ്യമാകുകയും ചെയ്താല്‍ എല്ലാം പരിഗണിക്കാം- വിധിയില്‍ ചൂണ്ടിക്കാട്ടി.
മരണമൊഴി സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വിധിച്ച കേസുകളിലൊന്ന് 2011ല്‍ ഉണ്ടായി (Surinder Kumar Vs. State of Haryana).  ഒക്ടോബര്‍ 21നായിരുന്നു ജ. പി സദാശിവവും ജ. ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
മരണമൊഴി മാത്രം ആധാരമാക്കി പ്രതിയെ ശിക്ഷിച്ചതാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൊഴി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യവും ഏറെയായിരുന്നു. അതിലും പ്രധാനമായി സുപ്രീം കോടതി കണ്ടത് മറ്റൊന്നാണ്: മൊഴിയെടുക്കുന്ന സമയത്ത് സാക്ഷിക്ക് പെത്തിഡിന്‍ (Pethidine), ഫോര്‍ട്ട് വിന്‍ (Fortwin) എന്നീ മയക്കുമരുന്നുകള്‍ വേദനസംഹാരിയായി നല്‍കിയിരുന്നു. അവയുടെ സ്വാധീനത്തിലായിരിക്കുമ്പോഴാണ് മൊഴിയെടുത്തത്. അതുകൊണ്ട് സാക്ഷി മാനസിക സമനിലയോടെയല്ല ഈ മൊഴി നല്‍കിയത്. അതിനാല്‍ മൊഴി വിശ്വസിക്കാനാകുന്നില്ല. മരണമൊഴി മാത്രം ആധാരമാക്കി നിശ്ചയിച്ച ശിക്ഷ ഒഴിവാക്കുകയാണ്- കോടതി വ്യക്തമാക്കി




 
[X]