Thursday, April 19, 2012

accident compensation

തൊഴിലിനിടയിലെ അപകടവും 
നഷ്ടപരിഹാരവും
അഡ്വ. കെ ആര്‍ ദീപ
Posted on: 19-Apr-2012 09:43 AM
ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം  നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍ ചൂണ്ടിക്കാട്ടി. തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന് തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.

തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.

തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു. 
email: advocatekrdeepa@gmail.com

Wednesday, April 18, 2012

Compensation in Railway Accidents

  • നഷ്ടപരിഹാരം റെയില്‍വേ നല്‍കണം
    അഡ്വ. കെ ആര്‍ ദീപ
  • ട്രെയിനില്‍നിന്നു വീണയാള്‍ വീണത് അയാളുടെ കുറ്റംകൊണ്ടാണോ എന്നൊക്കെ പരിശോധിച്ചുമാത്രം നഷ്ടപരിഹാരം നല്‍കിയിരുന്ന റെയില്‍വേയുടെ നിയമവ്യാഖ്യാനങ്ങള്‍ക്ക് അന്ത്യംകുറിച്ച സുപ്രീം കോടതി വിധിക്ക് ഇടയാക്കിയ കേസ്
    കേരളത്തില്‍നിന്നായിരുന്നു. 1996 മെയ് 23ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ മരിച്ച അബ്ജയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഠേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഒരാള്‍ ട്രെയിനില്‍നിന്നു വീണു മരിക്കുകയോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയോ ചെയ്താല്‍ അതിന് നഷ്ടപരിഹാരം നല്‍കുന്നതിന് യാത്രക്കാരന്റെ ഭാഗത്ത് കുറ്റമുണ്ടോ എന്നുനോക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

    ""റെയില്‍വേ അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഒരു ക്ഷേമനിയമമാണ്. ഇതിന്റെ വ്യാഖ്യാനം അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാകണ""മെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചില്‍ അബ്ജയുടെ ഭര്‍ത്താവും അമ്മയും മകനും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ട്രിബ്യൂണല്‍ കേസ് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. രണ്ടുലക്ഷം രൂപയും അതു കൊടുക്കുന്ന തീയതിവരെ 12 ശതമാനം പലിശയും നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അബ്ജ നിയമാനുസൃതമുള്ള യാത്രക്കാരിയായിരുന്നു എന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തര്‍ക്കമില്ല. അവരുടെ കൈയില്‍ സീസണ്‍ ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. അപകടത്തിലേറ്റ പരിക്കുകളാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്.

    ട്രാക്കിലേക്കു വീണ അബ്ജയ്ക്കുമേല്‍ പരശുറാം എക്സ്പ്രസ് കയറുകയായിരുന്നു. കേസിലെ ഒരു സാക്ഷി അപകടം സംബന്ധിച്ച് ട്രിബ്യൂണലില്‍ മൊഴിനല്‍കി. ട്രെയിന്‍ ഓടുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീ വീഴുന്നതു കണ്ടതായും പിന്നീട് മരിച്ചുകിടക്കുന്നതു കണ്ടതായും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഈ മൊഴി വിശ്വസിച്ചില്ല. സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മൃതദേഹം നീക്കാന്‍ സാക്ഷി സഹായിക്കേണ്ടതായിരുന്നുവെന്നും പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ വരുമായിരുന്നു എന്നുമൊക്കെയായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഈ അഭിപ്രായം തള്ളി. നന്നായി തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും മൊഴി പൊലീസ് എടുക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍മാസ്റ്ററുടെ മൊഴി മറ്റുതരത്തിലായിരുന്നു. ഓടുന്ന വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അബ്ജ വീണതെന്നായിരുന്നു ഈ മൊഴി. റെയില്‍വേ ആക്ടിലെ "അനിഷ്ടസംഭവം" (ൗിേീംമൃറ ശിരശറലിേ) എന്ന നിര്‍വചനത്തില്‍ ഈ അപകടം വരില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമത്തിലെ നിര്‍വചനപ്രകാരം അനിഷ്ടസംഭവമാണെന്നും ട്രെയിനില്‍നിന്നു വീണുമരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം റെയില്‍വേ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍ ട്രെയിനില്‍ കയറുമ്പോഴാണോ വീണത്, ട്രെയിനിനുള്ളില്‍നിന്നാണോ വീണത് എന്നതിന് നിയമപരമായി പ്രസക്തിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

    രണ്ടുതരത്തിലാണെങ്കിലും നിയമത്തില്‍ പറയുന്നതുപോലെ ട്രെയിനില്‍നിന്നുള്ള വീഴ്ച തന്നെയാണ്. അവിടെ വീണയാളുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുനോക്കേണ്ടതില്ല. സാങ്കേതികമായി വ്യാഖ്യാനത്തിനു സാധ്യതകളുണ്ട്. പക്ഷേ റെയില്‍വേ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥ സഹായം നല്‍കാനുള്ള വ്യവസ്ഥയാണ്. അത് വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ലക്ഷ്യത്തിനാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ക്ഷേമം കിട്ടേണ്ടയാളിന് അനുകൂലമായ വ്യാഖ്യാനംതന്നെയാണ് പരിഗണിക്കേണ്ടത്- സമാനമായ കേസുകളിലെ വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അഞ്ചുതരത്തിലുള്ള അപകടങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പരിധിയില്‍വരില്ലന്ന് നിയമത്തിലുണ്ട്. ആത്മഹത്യാശ്രമം, സ്വയം എല്‍പ്പിക്കുന്ന പരിക്ക്, സ്വയം ഏര്‍പ്പെടുന്ന ക്രിമിനല്‍ കുറ്റംമൂലമുള്ള പരിക്ക്, മദ്യപിച്ച അവസ്ഥയിലോ ബുദ്ധിസ്ഥിരതയില്ലാതെയോ ചെയ്യുന്ന പ്രവൃത്തിമൂലമുള്ള പരിക്ക്, അപകടത്തിലുണ്ടായ പരിക്കുമൂലമല്ലാതെ മറ്റ് അസുഖങ്ങളാല്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കിട്ടില്ല. അബ്ജയുടെ കേസില്‍ അതൊന്നും ബാധകമല്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റെയില്‍വേയുടെ അപ്പീല്‍ തള്ളുകയാണെന്ന് കോടതി വിധിച്ചു. 2008 മെയ് അഞ്ചിനായിരുന്നു ഈ വിധി.