Saturday, October 29, 2011

മരുന്ന് നല്‍കുമ്പോള്‍
പാര്‍ശ്വഫലവും പറയണം

മദ്യപാനിയായ ആള്‍ക്ക് പാര്‍ശ്വഫലത്തെപ്പറ്റി മുന്നറിയിപ്പു നല്‍കാതെ പ്രമേഹത്തിനു മരുന്ന് നല്‍കി അയാളുടെ മരണത്തിനിടയാക്കിയ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു. ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ ഗോവ സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഈ വിധി. മൂത്രംമാത്രം പരിശോധിച്ച് ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന തീരുമാനത്തിലെത്തിയ ഡോക്ടറുടെ നടപടി തെറ്റാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗോവയില്‍നിന്നുള്ള സുമിത്ര പ്രഹ്ളാദിന്റെ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന ഫോറം ഉത്തരവിട്ടത്. ചുമയും ജലദോഷവുമായാണ് ഭര്‍ത്താവ് പ്രഹ്ളാദ് കൊര്‍ഗാവോണ്‍കറെ സുമിത്ര അല്‍ഡാണ ഗ്രാമത്തില്‍ ഡോക്ടറായ വി കെ ഘോടേക്കറുടെ അടുത്തെത്തിച്ചത്. ചില മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍ രണ്ടുദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് മൂത്രം എത്തിക്കാന്‍ പറഞ്ഞു. മൂത്രം പരിശോധിച്ചശേഷം പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും ദിവസവും 5 മില്ലിഗ്രം യൂഗ്ളൂകോണ്‍ (യൂഗ്ലോകന്‍) ഗുളിക കഴിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം.

ഗുളിക മൂന്നുദിവസം കഴിച്ചു. മൂന്നാംനാള്‍ വല്ലാതെ വിയര്‍ത്ത പ്രഹ്ളാദ് പെട്ടെന്ന് അബോധാവസ്ഥയിലായി. കുറച്ചു ദിവസത്തിനുശേഷം ബോധം തെളിഞ്ഞെങ്കിലും 40 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. വീട്ടിലെത്തിയശേഷവും പ്രഹ്ളാദിനെ ആശുപത്രിയിലാക്കേണ്ടിവന്നു. ആറുമാസത്തിനുശേഷം വീണ്ടും ആശുപത്രിയിലായ പ്രഹ്ളാദ് മരിച്ചു. 45-ാം വയസ്സിലായിരുന്നു മരണം.

ഭര്‍ത്താവിന് പ്രമേഹമുണ്ടോ എന്ന് ഉറപ്പാക്കാതെയാണ് ഡോക്ടര്‍ മരുന്നു നല്‍കിയതെന്നായിരുന്നു സുമിത്രയുടെ ഒരാരോപണം. വളരെ സൂക്ഷിച്ചു നല്‍കേണ്ട മരുന്നാണ് യൂഗ്ളൂകോണ്‍ എന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്നിന്റെ തോത് ക്രമീകരിക്കേണ്ടതുമാണ്. ഹൈപ്ളോഗ്ളൈസീമിയ മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്നും അലക്ഷ്യമായി യൂഗ്ളൂകോണ്‍ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും സുമിത്ര വാദിച്ചു.

ആദ്യം ജില്ലാ ഉപഭോക്തൃഫോറത്തിലാണ് സുമിത്ര പരാതി നല്‍കിയത്. ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോറം അപേക്ഷ തള്ളി. എന്നല്‍ സംസ്ഥാന കമീഷന്‍ സുമിത്രയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിന് കമീഷന്‍ പറഞ്ഞ കാരണങ്ങള്‍ ഇവയാണ്:
1. രോഗിക്ക് പ്രമേഹം ഉണ്ടോ എന്നുപോലും ഡോക്ടര്‍ പ്രാഥമികമായി ഉറപ്പാക്കിയില്ല.
2. അങ്ങനെ ചെയ്യാതെതന്നെ പ്രമേഹത്തിനുള്ള ശക്തമായ മരുന്ന് നല്‍കി.
3. മദ്യപിക്കുന്ന ആളായിരുന്നു രോഗി. മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കരുതെന്നോ, ഭക്ഷണം കഴിഞ്ഞേ മരുന്ന് കഴിക്കാവൂ എന്നോ പറഞ്ഞില്ല.
4. രോഗി അബോധാവസ്ഥയിലായത് മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണ്.
ഇതൊക്കെ പരിഗണിച്ച് 1,09,000 രൂപയും അതിന് 18 ശതമാനം പലിശയും കോടതിച്ചെലവിന് 5000 രൂപയും നല്‍കാനായിരുന്നു സംസ്ഥാന കമീഷന്റെ വിധി.

ഈ വിധിക്കെതിരെ ഡോക്ടറാണ് ദേശീയ കമീഷനിലെത്തിയത്.
പ്രമേഹം കണ്ടെത്താന്‍ നടത്തുന്ന ആദ്യ ടെസ്റ്റുകളിലൊന്നാണ് മൂത്രപരിശോധന എന്ന് ഡോക്ടര്‍
വാദിച്ചു. യൂഗ്ളൂകോണിന്റെ ഏറ്റവും കുറഞ്ഞ ഡോസാണ് രോഗിക്കു നല്‍കിയത്. രോഗി മരുന്ന് കഴിച്ചതിനു തെളിവില്ല. മരുന്ന് കഴിച്ചതുകൊണ്ടാണ് അബോധാവസ്ഥയിലായത് എന്നും തെളിയിക്കാനായിട്ടില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ രക്തപരിശോധനയില്‍ രക്തത്തില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ കണ്ടിരുന്നു. മൂന്നു യൂഗ്ളൂകോണ്‍ കഴിച്ച് ആറുമാസത്തിനുശേഷമുണ്ടായ മരണം ഗുളികമൂലമെന്ന് പറയാനാകില്ല തുടങ്ങിയ വാദങ്ങളാണ് ഡോക്ടര്‍ ഉയര്‍ത്തിയത്.
മരിച്ച പ്രഹ്ളാദിന്റെ ഡോക്ടറായ മകനാണ് ദേശീയഫോറത്തില്‍ കേസ് വാദിച്ചത്. മൂത്രപരിശോധനയിലൂടെമാത്രം പ്രമേഹം കണ്ടെത്താനാവില്ലെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. മദ്യപാനികളില്‍ പല കാരണങ്ങളാല്‍ പഞ്ചസാരയുടെ അളവ് കൂടാം. പ്രഹ്ളാദ് മദ്യപാനിയാണെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ഡോക്ടറെ കാണുമ്പോള്‍ ചുമയും ജലദോഷവും അല്ലാതെ പ്രഹ്ളാദിന് മറ്റ് കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല.

ഡോക്ടറെ കണ്ട് നാലഞ്ചു ദിവസത്തിനുള്ളിലാണ് പ്രഹ്ളാദ് അബോധാവസ്ഥയിലായത്. ഇതിനു കാരണം മരുന്നുകഴിച്ചതല്ലാതെ മറ്റൊന്നുമല്ല - മകന്‍ വാദിച്ചു.
ഇരു കൂട്ടരുടെയും വാദങ്ങള്‍ കേട്ടശേഷമാണ് ഡോക്ടറുടെ വീഴ്ചയാണ് പ്രഹ്ളാദിന്റെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍ ദേശീയ കമീഷന്‍ എത്തിയത്.
ചുമയുമായി വന്ന രോഗിയുടെ മൂത്രം പരിശോധിക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് പ്രതിയായ ഡോക്ടറോട് ദേശീയകമീഷന്‍ ചോദിച്ചു. മദ്യത്തിന്റെ മണമുണ്ടായിരുന്നതിനാലാണ് മൂത്രപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നായിരുന്നു ഡോക്ടറുടെ മറുപടി.

യൂഗ്ളൂകോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചുമാത്രം നല്‍കേണ്ട മരുന്നാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഭക്ഷണക്രമം നിയന്ത്രിച്ചും വ്യായാമംചെയ്തും ഭാരംകുറച്ചും മറ്റും പഞ്ചസാര നിയന്ത്രിക്കാനാകാതെവരുമ്പോള്‍ നല്‍കേണ്ടതാണ് മരുന്ന്. പഞ്ചസാര നോക്കി മരുന്നിന്റെ അളവും ക്രമീകരിക്കണമെന്ന് ആരോഗ്യശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. ഈ മരുന്ന് ചെന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാനിടയുണ്ടെന്നും വ്യക്തമാണ്. ഭക്ഷണം കഴിഞ്ഞാലുടനെയേ മരുന്നു കഴിക്കാവൂ. മരുന്നു കഴിക്കുമ്പോള്‍ മദ്യപിക്കാനും പാടില്ല. ഈ മുന്‍കരുതലുകളൊന്നും എടുക്കാതെയാണ് അഞ്ചുദിവസം യൂഗ്ളൂകോണ്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രഹ്ളാദ് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിയുണ്ട്. ഗ്ളൂക്കോസ് കുത്തിവച്ചാണ് അവര്‍ പ്രഹ്ളാദിനെ ചികിത്സിച്ചത്. പ്രമേഹമില്ലാത്ത രോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മരുന്ന് നല്‍കിയതാണ് പ്രശ്നമായതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. ഇടവിട്ടുള്ള രക്തപരിശോധനയ്ക്കുശേഷം മാത്രമേ പ്രമേഹം നിര്‍ണയിക്കാനാവൂവെന്ന് ആധികാരിക മെഡിക്കല്‍ ഗ്രന്ഥങ്ങളും വിദഗ്ധരെയും ഉദ്ധരിച്ച് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി.

പ്രഹ്ളാദ് മദ്യപിച്ചിരുന്നതായി ഡോക്ടര്‍ക്കറിയാമായിരുന്നു. അങ്ങനെയുള്ളവരുടെ മൂത്രപരിശോധനയില്‍ പഞ്ചസാര കൂടുതലുള്ളതായി തെറ്റായ ഫലം വരാം. എന്നിട്ടും പ്രമേഹത്തിന് മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്തത്. താന്‍ നല്‍കിയ അളവിലുള്ള യൂഗ്ളൂകോണ്‍ കുഴപ്പമുണ്ടാക്കില്ലെന്ന ഡോക്ടറുടെ വാദവും ആധികാരികപഠനങ്ങള്‍ ഉദ്ധരിച്ച് ദേശീയഫോറം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന ഫോറത്തിന്റെ വിധി ശരിവയ്ക്കുകയാണെന്ന് അധ്യക്ഷന്‍ ജ. എം ബി ഷാ, അംഗങ്ങളായ രാജ്യലക്ഷ്മി റാവു, പി ഡി ഷേണായി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഫ്ളാറ്റ് വൈകി; പുതിയ ഫ്ളാറ്റോ
നഷ്ടപരിഹാരമോ നല്‍കണം

പറഞ്ഞ സമയത്ത് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാതിരുന്ന നിര്‍മ്മാണ കമ്പനി ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയോ എട്ടാഴ്ച്ചക്കകം വാഗ്ദാനം ചെയ്ത വലുപ്പത്തിലുള്ള ഫ്ളാറ്റ് നല്‍കുകയോ വേണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരി നല്‍കിയ കേസില്‍ 2007 ജൂലൈ ഒമ്പതിനാണ് ഈ വിധിയുണ്ടായത്.

ദല്‍ഹിയിലെ അല്‍സാ പ്രോപര്‍ട്ടീസിനെതിരെ വീണാഖന്നയാണ് പരാതി നല്‍കിയത്. 23ലക്ഷം രൂപക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ പരസ്യം. ഇതനുസരിച്ച് കമ്പനിയുമായി 1996 ജൂലൈ ഒമ്പതിന് വീണ കരാറൊപ്പിട്ടു. 98 വരെ പലഗഡുക്കളായി 15,12,000 രൂപയും അടച്ചു. പണി പുരോഗമിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പണം അടക്കുന്നത് നിര്‍ത്തി. 1999 ജൂണ്‍ ഒന്നിനു മുമ്പായി ഫ്ളാറ്റ് തരാമെന്നായിരുന്നു കരാര്‍. പണി തീര്‍ന്നില്ല ഫ്ളാറ്റും കിട്ടിയില്ല.

അടച്ചപണം 18% പലിശക്ക് തിരികെ വേണമെന്ന് വീണ ആവശ്യപ്പെട്ടു. കമ്പനി കൊടുത്തില്ല. വീണ ദില്ലിയിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി.15 ലക്ഷം രൂപ 13% പലിശയോടെ തിരിച്ചു നല്‍കാനായിരുന്നു വിധി. അപേക്ഷക13 % പലിശക്ക് ബാങ്ക് വായ്പയെടുത്താണ് പണം നല്‍കിയതെന്ന് വ്യക്തമായതിനാലാണ് ആ പലിശ അനുവദിച്ചത്.
ഈ വിധിക്കെതിരെ വീണാ ഖന്ന ദേശീയ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എത്രയും വേഗം ഫ്ളാറ്റ് നല്‍കാനും വൈകിയതിന് നഷ്ട പരിഹാരം നല്‍കാനും ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. ഫ്ളാറ്റ് നല്‍കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ വിലയ്ക്ക് ഫ്ളാറ്റ് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യപെട്ടിരുന്നു.
സംസ്ഥാന കമമീഷന്റെ വിധി വീഴ്ച്ചവരുത്തിയ കമ്പനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഫ്ളാറ്റിനും സ്ഥലത്തിനും നന്നായി വില കൂടിയതിനാല്‍ കമ്പനി15 ലക്ഷം രൂപയും പലിശയും തന്ന് രക്ഷപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജിവനക്കാരിയായിരുന്ന പരാതിക്കാരിക്ക് ഇപ്പോഴത്തെ വിപണി വിലയ്ക്ക ഫ്ളാറ്റ് വാങ്ങാനാകില്ലെന്നും അതുകൊണ്ട് ഫ്ളാറ്റും നഷ്ട പരിഹാരവും നല്‍കാന്‍ ഉത്തരവിടണമെന്നും വാദമുണ്ടായി. ഇത്അംഗീകരിക്കരുതെന്നായിരുന്നു കമ്പനിയുടെ ആവശ്യം. സംസ്ഥാന കമ്മീഷനില്‍ തുക തിരിച്ചുവേണമെന്നു മാത്രമാണ് പരാതിക്കാരി ആവശ്യപ്പെട്ടതെന്ന വാദവും കമ്പനി ഉയര്‍ത്തി.
അങ്ങനെയൊരാവശ്യം മാത്രമേ പരാതിക്കാരി ഉയര്‍ത്തിയുള്ളൂ എന്ന കാര്യം ദേശീയ കമ്മീഷനും ശരിവെച്ചു. പക്ഷേ ആ പരാതി അഞ്ചുവര്‍ഷം കമീഷനില്‍ കിടന്നു. ഈ സമയത്ത് ഭൂമിക്കും ഫ്ളാറ്റിനും വന്‍തോതില്‍ വിലകയറി.സംസ്ഥാന ഫോറം ഇക്കാര്യം പരിഗണിച്ചില്ല. ഉപഭോക്തൃകോടതികള്‍ പരാതിയിലെ ആവശ്യം മാത്രം നോക്കിയല്ല തീരുമാനമെടുക്കേണ്ടത; വസ്തുതകള്‍ എല്ലാം പരിശോധിക്കണമായിരുന്നു.

കൊടുത്ത പണം പലിശയോടെ തിരിച്ചുകൊടുക്കാനുള്ള കമ്മീഷന്റെ വിധിയുണ്ടായി. പക്ഷ ഈ പണത്തിന് ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരിക്ക് ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങാനാകില്ല. ഈ സാഹചര്യത്തില്‍ രണ്ടു കാര്യം ചെയ്യാം. ഒന്നുകില്‍ വൈകിയതിന് നഷ്ടപരിഹാരവും നേരത്തേ ആവശ്യപ്പെട്ടിരുന്ന സ്ഥലത്തിന് അടുത്തെവിടെയെങ്കിലും ഫ്ളാറ്റും നല്‍കണം. അല്ലെങ്കില്‍ പുതിയൊരു ഫ്ളാറ്റ് വാങ്ങാന്‍ കഴിയും വിധത്തിലുള്ള തുക കമ്പനി നല്‍കണം. ഫ്ളാറ്റ് നല്‍കുന്നെങ്കില്‍ നേരത്തേ കരാറില്‍ പറഞ്ഞ വലുപ്പത്തിലുള്ളത് നല്‍കണം. അത് എട്ടാഴ്ച്ചക്കകം നല്‍കുകയും വേണം. അത് നല്‍കിയില്ലെങ്കില്‍ ഏഴര ലക്ഷം രൂപ കൂടി പരാതിക്കാരിക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ നല്‍കണം.- കമ്മീഷന്‍ അധ്യക്ഷന്‍ ജ. എം ബി ഷായുടെ അധ്യക്ഷതയിലുള്ള ബഞ്ച് വിധിച്ചു.
വാഹനം പിടിക്കുന്ന
കാട്ടുനീതി വേണ്ട

വായ്പയെടുത്ത് വാങ്ങിയ കാര്‍ ഏതാനും ഗഡുക്കള്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തിയ ബാങ്ക് കാറുടമയ്ക്ക് കാറിന്റെ വിലയും നഷ്ട പരിഹാരവും നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.
സിറ്റി ബാങ്ക് സ്ഥാപനമായ സിറ്റി കോര്‍പ്സ് മാരുതി ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 2,71,636 രൂപ വായ്പയെടുത്ത് മാരുതി ഓമ്നി വാങ്ങിയ ന്യൂഡല്‍ഹി സ്വദേശി വിജയലക്ഷ്മിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. സംസ്ഥാന കമീഷന്റെ സമാനമായ വിധിക്കെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ദേശീയ കമ്മീഷന്റെ ഉത്തരവ്.
2000 ലാണ് വായ്പയെടുത്തത്. 2000 മേയ് മുതല്‍ 2003 ജനുവരി വരെ കൃത്യമായി ഗഡുക്കള്‍ അടയ്ക്കുകയും ചെയ്തു. ജനുവരിയില്‍ ഭര്‍ത്താവിന് ഒരു അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് കുറച്ചു ഗഡുകള്‍ മുടങ്ങി. ബാങ്ക് നോട്ടീസയച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന നിലയില്‍ 60,000 രൂപ അടച്ച് കടം വീട്ടാന്‍ ബാങ്കും വിജയലക്ഷ്മിയുമായി ധാരണയിലുമെത്തി. 2003 മെയ്19നാണ് ധാരണയനുസരിച്ചുള്ള കത്ത് ബാങ്കിന്റെ ഏജന്റ് കൈമാറുന്നത്. എന്നാല്‍ കത്തില്‍ പറഞ്ഞിരുന്നത് മെയ് പതിനാറിനകം തുക അടക്കണം എന്നാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനി 14 ദിവസത്തനകം പണം അടച്ചാല്‍ മതിയെന്നാണ് വിശദീകരണം ലഭിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. ഇതനുസരിച്ച് ബാങ്കിന് മറുപടി കത്തും നല്‍കി.
എന്നാല്‍ പറഞ്ഞ കാലാവധി തീരും മുമ്പ് 29ന് ഗുണ്ടാസംഘത്തെ അയച്ച് ബാങ്ക് കാര്‍ പിടിചെടുത്തു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കാര്‍ പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റതായി വിവരം കിട്ടി. തുടര്‍ന്നാണ് അവര്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. ഒന്നര ലക്ഷം രൂപയും അതിന് ഒമ്പതു ശതമാനം പലിശയും മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 5000 രൂപയും നല്‍കാനായരുന്നു ഫോറത്തിന്റെ വിധി. ് സംസ്ഥാന കമ്മീഷനില്‍ ബാങ്ക് പരാതി നല്‍കി. ജില്ലാഫോറം പറഞ്ഞ 5000 രൂപയുടെ നഷ്ടപരിഹാരം 50,000 ആയി ഉയര്‍ത്തിക്കൊണ്ട് ബാങ്കിന്റെ അപ്പീല്‍ തള്ളുകയാണ് സംസ്ഥാന കമ്മീഷന്‍ ചെയ്തത്. ഇതിനെതിരെയാണ് ബാങ്ക് ദേശീയ കമ്മീഷനിലെത്തിയത്. സംസ്ഥാന ഫോറം വിധിച്ച 50,000 രൂപയുടെ നഷ്ടപരിഹാരത്തിനു പകരം ജില്ലാഫോറം വിധിച്ച 5000 രൂപയുടെ നഷ്ടപരിഹാരം മതി എന്ന ഭേദഗതിയോടെ ബാങ്കിന്റെ അപ്പീല്‍ ദേശീയഫോറം തള്ളുകയായിരുന്നു.
ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് ഒരാള്‍ വാഹനം വാങ്ങിയാല്‍ അതിന്റെ ഉടമ അയാള്‍ തന്നെയാണെന്ന് കമ്മീഷന്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. കടമെടുത്തു എന്നതുകൊണ്ട് വാഹനം കടം നല്‍കിയ വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ആകുന്നില്ല. അല്ലെങ്കില്‍ ഉടമസ്ഥത മാറ്റിയിട്ടുണ്ടാകണം.
ജനാധിപത്യരാജ്യമെന്ന നിലയില്‍ നമുക്ക് നിയമങ്ങളുണ്ട്. വാഹനം വാങ്ങാന്‍ വായ്പയെടുത്തയാള്‍ പണം അടക്കാതെവന്നാല്‍ അത് ഈടാക്കാന്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ പ്രയോജനപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഇവ അവലംബിക്കാതെ ബലപ്രയോഗത്തിലൂടെ വാഹനം പിടിച്ചെടുക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല.
നിയമനടപടികള്‍ ചിലപ്പോള്‍ വൈകിയേക്കാം. പക്ഷേ വാഹനം പിടിച്ചെടുക്കാന്‍ ഗുണ്ടകളെ പറഞ്ഞുവിടാന്‍ അത് ന്യായീകരണാകുന്നില്ല. ഒരു പരിഷ്കൃത സമൂഹത്തില്‍ അത്തരം 'ഉടനടി നീതി നടത്തിപ്പ' അനുവദിക്കാനുമാകില്ല. വാഹന ഉടമ ചെറുത്തുനിന്നാല്‍ അത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുക.-കമ്മീഷന്‍ ചുണ്ടിക്കാട്ടി.
വാഹനം മുതല്‍ പലതും വാങ്ങാന്‍ വായ്പ നലകാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. വായ്പ നല്‍കി പലിശയും ഈടാക്കി കഴിഞ്ഞാല്‍ കടം നല്‍കുന്ന സ്ഥാപനങ്ങളുടെ വിനയമൊക്കെ പോകും. കടമെടുത്തയാള്‍ ഒപ്പിട്ടു നല്‍കുന്ന രേഖകളും ഇത്തരത്തിലുള്ള പെരുമാറ്റത്തിന് അവസരം നല്‍കുന്നതായിരിക്കും. പലപ്പോഴും കടം എടുത്തയാള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരയാകുന്നു. അത്തരം പെരുമാറ്റം നിരോധിക്കണം. സംസ്ക്കാര സമ്പന്നവും പരിഷ്കതവുമായ സമൂഹത്തില്‍ അത് അനുവദിച്ചു കൂട. കാട്ടുനീതി നാട്ടില്‍ നടപ്പാക്കാന്‍ അനുവദിക്കരുത്.- വിധിയില്‍ പറഞ്ഞു.
വായ്പാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാഹനങള്‍ പിടിച്ചെടുക്കുന്നതിനെതിരെ പലപ്പോഴായി സുപ്രീം കോടതി നല്‍കിയിട്ടുള്ള ഉത്തരവുകളും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്യാന്‍ തയ്യാറാകാത്ത പൊലീസിന്റെ നടപടിയെയും വിധിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് നീതിപൂര്‍വം പെരുമാറണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നു.
ചെയര്‍മാന്‍ എം ബി ഷാ, അംഗങ്ങളായ രാജലക്ഷ്മി റാവു, ജ. കെ എസ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് 2007 ജൂലൈ 27 നാണ് ഈ വിധി പറഞ്ഞത്.

Friday, October 28, 2011

  • ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഉപഭോക്താവുതന്നെ
    അഡ്വ. കെ ആര്‍ ദീപ
  • ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിലെത്തിയ ആള്‍ കടയുടെ മേല്‍ക്കൂരവീണു മരിച്ചാല്‍ ആര് നഷ്ടപരിഹാരം കൊടുക്കണം? ഉപഭോക്തൃ അവകാശസംരക്ഷണ നിയമപ്രകാരം "ഉപഭോക്താവി"ന്റെ നിര്‍വചനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പെടുമോ? കടയുടമയുടെ സേവനത്തിലെ "വീഴ്ച"മൂലമാണ് മരണമെന്ന് വിധിക്കാമോ? ദേശീയ ഉപഭോക്തൃ കമീഷന്‍ കഴിഞ്ഞയാഴ്ച ഇക്കാര്യം തീര്‍പ്പാക്കി. ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഉപഭോക്താവാണ്. കടയുടമ സേവനദാതാവും. നഷ്ടപരിഹാരം നല്‍കിയേ തീരു. സംസ്ഥാന ഫോറം നിശ്ചയിച്ച 10 ലക്ഷം രൂപതന്നെ നല്‍കണം- ദേശീയ കമീഷന്‍ 2011 ഒക്ടോബര്‍ 19ന് വിധിച്ചു. അപകടം നടന്നത് സെക്കന്തരാബാദിലാണ്. മരിച്ചത് മലയാളിയും. ആന്ധ്രപ്രദേശ് സംസ്ഥാന കമീഷന്റെ വിധിക്കെതിരെ കടയുടമ നല്‍കിയ അപ്പീല്‍ തള്ളിയാണ് ദേശീയ കമീഷന്റെ വിധി. ആന്ധ്രയില്‍ യുടിഐ ബാങ്കില്‍ ജോലിചെയ്തിരുന്ന കോതമംഗലം സ്വദേശി സി വ്യാസനും സുഹൃത്ത് മധുവര്‍മയും സെക്കന്തരാബാദിലെ "രശ്മി ഫാമിലി ധാബ"യിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. സംഭവം 2001 ഫെബ്രുവരി 13ന് രാത്രി എട്ടിനായിരുന്നു. ഭക്ഷണം വിളമ്പുംമുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. വ്യാസന്‍ മരിച്ചു. സുഹൃത്ത് കഴുത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു. വ്യാസന്റെ അമ്മ ലക്ഷ്മിക്കുട്ടി വാരസ്യാരാണ് ആന്ധ്രപ്രദേശ് സംസ്ഥാന കമീഷനില്‍ പരാതി നല്‍കിയത്. നരസിംഹറാവു എന്നയാളില്‍നിന്ന് വാടകയ്ക്കെടുത്ത മുറിയിലാണ് കടയുടമയായ സവിത പ്രേം കട നടത്തിയിരുന്നത്. നരസിംഹറാവുവിനെയും സവിത പ്രേമിനെയും എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയിരുന്നത്. ഇരുവരും ഉത്തരവാദിത്തം നിഷേധിച്ചു. മേല്‍ക്കൂര വീണത് അവരുടെ കുറ്റമല്ലെന്നും "ദൈവത്തിന്റെ ചെയ്തി" യായി കരുതാവുന്ന ദുരന്തമാണിതെന്നും സവിത പ്രേം വാദിച്ചു. കെട്ടിടത്തില്‍ അനധികൃതമായി നടത്തിയിരുന്ന നവീകരണ ജോലികള്‍ക്കിടയിലായിരുന്നു അപകടം എന്ന ആരോപണവും അവര്‍ നിഷേധിച്ചു. റസ്റ്റോറന്റ് നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സില്ലെന്ന ആരോപണം തെറ്റാണ്. ലൈസന്‍സ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കിട്ടിയില്ല... ഇങ്ങനെയൊക്കെയായിരുന്നു സവിതയുടെ വാദങ്ങള്‍ . റസ്റ്റോറന്റ് നടത്തിപ്പ് പൂര്‍ണമായും കട നടത്താന്‍ മുറി വാടകയ്ക്കെടുത്തയാളുടെ ഉത്തരവാദിത്തമാണെന്ന് കെട്ടിടയുടമയായ നരസിംഹറാവു വാദിച്ചു. അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്നും റാവു അഭ്യര്‍ഥിച്ചു. എന്നാല്‍ അറ്റകുറ്റപ്പണിക്കിടെയാണ് കെട്ടിടം തകര്‍ന്നതെന്നും ഇക്കാര്യത്തില്‍ കട നടത്തിയയാളുടെ സേവനത്തില്‍ വീഴ്ചയുണ്ടെന്നും സംസ്ഥാന കമീഷന്‍ കണ്ടു. വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് കെട്ടിട ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയതെന്നും അതുകൊണ്ട് ഉടമയായ നരസിംഹറാവുവിനും ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാന കമീഷന്‍ വിധിച്ചു. സംസ്ഥാന കമീഷനില്‍ ഉന്നയിച്ച വാദങ്ങള്‍തന്നെയാണ് ദേശീയ കമീഷനിലും സവിത പ്രേം ഉന്നയിച്ചത്. മേല്‍ക്കൂര വീണത് "ദൈവത്തിന്റെ ചെയ്തി"യാണെന്ന വാദം കമീഷന്‍ പൂര്‍ണമായി തള്ളി. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ മാത്രമേ ഇത്തരത്തില്‍ കണക്കാക്കാനാകൂ എന്ന് കമീഷന്‍ വ്യക്തമാക്കി. ഭൂമികുലുക്കംപോലുമില്ലാതെ മേല്‍ക്കൂര വീണതിനെ ദൈവത്തിന്റെ ചെയ്തിയായി പേരിട്ടുവിളിക്കാനാകില്ല. കെട്ടിടം അറ്റകുറ്റപ്പണി നടത്തിയത് വേണ്ടത്ര ശ്രദ്ധയില്ലാതെ ആയതിനാലാണ് മേല്‍ക്കൂര വീണത്. ഇത് അലംഭാവംമൂലമാണ് (മരേ ീള ിലഴഹശഴലിരല). വ്യാസന്‍ ഉപഭോക്താവ് (ഇീിൌാലൃ) എന്ന വാക്കിന്റെ നിര്‍വചനത്തില്‍ വരുമോ എന്ന പ്രശ്നമാണ് കമീഷന്‍ ആദ്യം പരിശോധിച്ചത്. വ്യാസനും സുഹൃത്ത് മധുവര്‍മയും കടയില്‍പോയി എന്നത് തര്‍ക്കമറ്റ കാര്യം. വ്യാസന്റെ മൃതദേഹം കണ്ടത് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. മധുവര്‍മയുടെ കഴുത്തുവരെ അവശിഷ്ടങ്ങള്‍ മൂടി. ഇവര്‍ കഴിക്കാനെത്തുമ്പോള്‍ കെട്ടിടത്തില്‍ നവീകരണ ജോലികള്‍ നടന്നിരുന്നുവെന്നും മധുവര്‍മയുടെ മൊഴിയുണ്ട്. വ്യാസനും മധുവും അത്താഴത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്പോഴായിരുന്നു അപകടമെന്നു വ്യക്തം. വ്യാസന്‍ വെറുതെ ഹോട്ടലില്‍ കയറിയതല്ല. ഭക്ഷണം ഓര്‍ഡര്‍ചെയ്തിരുന്നു. അത് കഴിച്ചുകഴിയുമ്പോള്‍ ബില്‍ വാങ്ങി പണമടയ്ക്കുമായിരുന്നു. വ്യാസന്‍ റസ്റ്റോറന്റിന്റെ ഉപഭോക്താവാകില്ലെന്ന വാദം തീര്‍ത്തും അസ്വീകാര്യമാണ്. റസ്റ്റോറന്റ് നല്‍കേണ്ട സേവനങ്ങളാണ് മറ്റൊരു വിഷയം. ഇത് ഗുണമേന്മയുള്ള ഭക്ഷണം നല്‍കലോ വിളമ്പുകാരുടെ സേവനമോ മാത്രമല്ല. സൗകര്യപ്രദവും സുരക്ഷിതവുമായ സാഹചര്യത്തില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിക്കേണ്ടതും കടയുടമയുടെ ഉത്തരവാദിത്തമാണ്. ഉപഭോക്തൃസംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ഉദ്ധരിച്ച് കമീഷന്‍ പറഞ്ഞു. കെട്ടിടം നല്ല നിലയില്‍ നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ അത് സേവനത്തിലെ അപര്യാപ്തത ( തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കടയുടമയെ കുറ്റവിമുക്തമാക്കാനാവില്ല. എന്നാല്‍ കെട്ടിട ഉടമയുമായി, മരിച്ച വ്യാസന് ഏതെങ്കിലും തരത്തില്‍ സേവനദാതാവ്-ഉപഭോക്താവ് ബന്ധമുണ്ടെന്നു പറയാനാകില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കെട്ടിടം വാടകയ്ക്കു നല്‍കിയ റാവുവിന് അവിടെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമില്ല. അതുകൊണ്ട് നഷ്ടപരിഹാരം റാവുവും കടയുടമയും ചേര്‍ന്ന് നല്‍കണമെന്ന സംസ്ഥാന കമീഷന്റെ വിധിക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് സംസ്ഥാന കമീഷന്‍ നിശ്ചയിച്ച 10 ലക്ഷം രൂപ കടയുടമയായ സവിത പ്രേംതന്നെ നല്‍കണം. സംസ്ഥാന കമീഷന്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയില്‍ മാറ്റംവരുത്തേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്ന് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി. കോടതിച്ചെലവായി 10,000 രൂപയും നല്‍കണം- കമീഷന്‍ വിധിച്ചു. കമീഷന്‍ ചെയര്‍മാന്‍ ജ. വി ആര്‍ കിങ്കാവോണ്‍കര്‍ , അംഗം വിനയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.