Monday, September 30, 2013

"അജ്ഞാതന്റെ" കത്ത് പ്രതിക്ക് കിട്ടില്ല

അജ്ഞാതന്റെ കത്ത് ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവനുസരിച്ച് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിവിരുദ്ധ സ്ക്വാഡ് കേസെടുത്തു. കേസ് കുറ്റപത്രവും വിചാരണയുമായി പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണത്തിനാധാരമായ കത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ കോടതിയിലെത്തി. ആദ്യം അഴിമതിവിരുദ്ധ ട്രിബ്യൂണലില്‍. പിന്നീട് മുംബൈ ഹൈക്കോടതിയില്‍. രണ്ടിടത്തും തള്ളിയപ്പോള്‍ കേസ് സുപ്രീംകോടതിയിലെത്തി. ഇത്തരത്തിലൊരു കേസില്‍ കേസന്വേഷണം തുടങ്ങാന്‍ ഇടയാക്കിയ പരാതിയുടെ പകര്‍പ്പിന് പ്രതിക്ക് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

മഹാരാഷ്ട്രയില്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മഞ്ജിത്സിങ് ഖേരയുടെ പരാതി തള്ളിയാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് എ കെ സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2013 ആഗസ്ത് 21നാണ് വിധി പറഞ്ഞത്. ചില മുന്‍കാല സുപ്രീം കോടതി വിധികള്‍ ആധാരമാക്കി ന്യായങ്ങള്‍ നിരത്തിയാണ് പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ കേസ് വാദിച്ചത്. ഒരു ക്രിമിനല്‍ക്കേസില്‍ പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്ന ഏതു രേഖയുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിക്ക് അര്‍ഹതയുണ്ടെന്ന വാദമാണ് മുഖ്യമായും ഉയര്‍ത്തിയത്. കോടതി കേസ് തീര്‍പ്പാക്കിയതും ഇക്കാര്യം പരിശോധിച്ചുതന്നെയാണ്. കത്തു കിട്ടിയത് മഹാരാഷ്ട്ര പൊലീസിന്റെ അഴിമതിവിരുദ്ധ സ്ക്വാഡിനാണ്. കേസിലെ ഒന്നാം പ്രതിക്ക് മുംബൈയിലും ഔറംഗബാദിലും നാഗ്പുരിലും അനധികൃത സ്വത്തുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി.

അനുമതി കിട്ടിയപ്പോള്‍ കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ പകര്‍പ്പു വേണമെന്നും പരാതിക്കാരന്റെ പേര് അറിയണമെന്നുമുള്ള ആവശ്യമാണ് പ്രതി ആദ്യം ഉന്നയിച്ചത്. പ്രോസിക്യൂഷന്‍ എതിര്‍ത്തു. കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയതായും ആവശ്യത്തിന് വിവരങ്ങള്‍ ശേഖരിച്ചതായും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രഥമവിവര പത്രിക (എഫ്ഐആര്‍) കോടതിയില്‍ നല്‍കിയത്. ഇത്തരത്തില്‍ രഹസ്യമായി വിവരങ്ങള്‍ നല്‍കുന്ന പലരുമുണ്ട്. അവരുടെ പേര് വെളിപ്പെടുത്തിയാല്‍ പിന്നെയാരും പരാതി തരില്ല- പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയിലെത്തിയപ്പോള്‍ പരാതി നല്‍കിയ വ്യക്തിയുടെ പേരു വേണ്ടെന്ന നിലപാടിലേക്ക് ഹര്‍ജിക്കാരനെത്തി. എന്നാല്‍ പരാതിയുടെ പകര്‍പ്പു വേണം. ക്രിമിനല്‍ക്കേസില്‍ ഇത് പ്രതിയുടെ അവകാശമാണ്. കേസിന്റെ വിചാരണയുടെ അന്തിമഘട്ടത്തില്‍പ്പോലും പ്രതി ആവശ്യപ്പെടുന്ന രേഖകള്‍ പരിശോധനയ്ക്ക് നല്‍കാന്‍ പ്രോസിക്യൂഷന് ബാധ്യതയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലക്കെതിരായ അഴിമതിക്കേസില്‍ ((V K Sasikala v. State) സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും വാദമുണ്ടായി. ശശികലാ കേസിലെ കോടതിവിധി ഈ കേസില്‍ ബാധകമാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇവിടെ അന്വേഷണത്തിനു തുടക്കമിട്ട രേഖ മാത്രമാണ് അഴിമതിവിരുദ്ധ സ്ക്വാഡിനു ലഭിച്ച കത്ത്.

കത്ത് എഴുതിയയാള്‍ ഒരു വിവരം നല്‍കുക മാത്രമാണ് ചെയ്തത്. കേസിന്റെ അടിത്തറ ഈ കത്തല്ല. എഫ്ഐആറും കത്തിനെ അടിസ്ഥാനമാക്കിയല്ല. അഴിമതിവിരുദ്ധ സ്ക്വാഡ് സ്വന്തം നിലയ്ക്ക് അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളാണ് കേസിന്റെ അടിസ്ഥാനം. ആ കത്ത് കോടതിയിലെത്തിയിട്ടില്ല. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗവുമല്ല. ശശികലാ കേസില്‍ വിചാരണക്കോടതിയിലെത്തിയ രേഖകളുടെ പകര്‍പ്പാണ് പ്രതി ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ആ കേസിലെ വിധി ഇവിടെ ബാധകമാകില്ല- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

കത്തു കിട്ടിയതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലെ ഏതെങ്കിലും രേഖയാണ് പ്രതി ആവശ്യപ്പെടുന്നതെങ്കില്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. ഇവിടെ ആ കത്തിലെ വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ഒരുതരത്തിലും നീതിപൂര്‍വകമായ വിചാരണ (ളമശൃ േൃശമഹ) യ്ക്ക് തടസ്സമാകില്ല. അതുകൊണ്ട് ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ല- വിധിയില്‍ വ്യക്തമാക്കി.email: advocatekrdeepa@gmail.com

No comments:

Post a Comment